25 April Thursday

ചിരിയുടെ കമ്പക്കെട്ടിന് നാൽപ്പതാം പിറന്നാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

അൻസാർ, കെ എസ്‌ പ്രസാദ്‌, ലാൽ, സിദ്ദിഖ്‌, റഹ്‌മാൻ, വർക്കിച്ചൻ പേട്ട എന്നിവർ ഒത്തുകൂടിയപ്പോൾ


കൊച്ചി
തൃശൂർ പൂരം വെടിക്കെട്ടിലാണ്‌ കലാഭവൻ മിമിക്രിയുടെ തുടക്കം. സ്‌റ്റേജിൽ നിരത്തിവച്ച ആറ്‌ മൈക്ക്‌ സ്‌റ്റാൻഡുകൾക്കുമുന്നിൽ ഇറക്കംകുറഞ്ഞ സിൽക്ക്‌ ജുബ്ബാ വേഷത്തിൽ ആറുപേർ. മുകളിൽ ഞാത്തിയിട്ട വെളിച്ചം തെളിയുന്നതും കെടുന്നതുമൊപ്പിച്ച്‌ കുഴിമിന്നിയും കളർ അമിട്ടും കത്തിയമരുമ്പോൾ ഫൈനാർട്‌സ്‌ ഹാളിൽ തിങ്ങിനിറഞ്ഞവർ കരഘോഷത്തോടെ ഇരമ്പിയാർത്തു. നാലുപതിറ്റാണ്ടുമുമ്പ്‌ ഇതേദിവസമായിരുന്നു അത്. നിലയ്‌ക്കാത്ത ചിരിയുടെ കമ്പക്കെട്ടിന്‌ തിരികൊളുത്തി കൊച്ചിൻ കലാഭവൻ തുടങ്ങിവച്ച മിമിക്രി എന്ന കലാരൂപത്തിന്റെ അരങ്ങേറ്റം.

കലാഭവൻ അവതരിപ്പിച്ചിരുന്ന ഗാനമേളയുടെ ഇടവേളയിലെ നേരംകൊല്ലിയായാണ്‌ മിമിക്രിയുടെ വരവ്‌. നാട്ടുംപുറത്തെ പെരുന്നാളും ഉത്സവങ്ങളും മിമിക്രിച്ചിരിയിൽ വീണതോടെ കലാഭവൻ ഡയറക്‌ടർ ഫാ. ആബേൽ ചിരിക്കൂട്ടത്തിന്‌ രൂപം നൽകി. പിന്നീട്‌ സിനിമാസംവിധായകനായ സിദ്ദിഖ്‌, നിർമാതാവും നടനുമായ ലാൽ, അൻസാർ, റഹ്‌മാൻ, കെ എസ്   പ്രസാദ്‌, വർക്കിച്ചൻ പേട്ട എന്നിവരാണ്‌ ആറംഗസംഘത്തിലുണ്ടായിരുന്നത്‌. 1981 സെപ്‌തംബർ 21ന്‌ ഫൈനാർട്‌സ്‌ ഹാളിലെ ആദ്യ പരിപാടിയുടെ ട്രയൽ തലേന്ന്‌ കൊച്ചിയിലെ പത്രക്കാർക്കുമുന്നിൽ അരങ്ങേറി. സൈഡ്‌ കർട്ടന്‌ പിന്നിൽനിന്നുള്ള വർക്കിച്ചൻ പേട്ടയുടെ അനൗൺസ്‌മെന്റിനൊപ്പമാണ്‌ ആദ്യഷോയുടെ കർട്ടനുയർന്നത്‌. തൃശൂർ പൂരം വെടിക്കെട്ട്‌ പൊട്ടിക്കലാശിച്ചതിനുപിന്നാലെ രണ്ടുമണിക്കൂർ നീളുന്ന ചിരിപ്പടക്കത്തിന്‌ തീപിടിച്ചു. സമകാല സംഭവങ്ങളെ കോർത്തിണക്കിയുള്ള വാർത്തവായനയ്‌ക്കൊപ്പമുള്ള ഹാസ്യാവതരണമായിരുന്നു ആദ്യ ഐറ്റം. പൊട്ടിപ്പൊളിഞ്ഞ പൊതുവഴിയിലൂടെ ഗർഭിണിയെയും കയറ്റിപ്പോകുന്ന പ്രസാദിന്റെ ഓട്ടോറിക്ഷ, യാത്രക്കാരായി റഹ്‌മാനും അൻസാറും. ആറ്റൻബറോയുടെ ഗാന്ധി സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലമാണ്‌. ഗാന്ധിയുടെ വേഷത്തിലേക്ക്‌ മലയാള നടന്മാരെ പരിഗണിക്കുന്ന ഐറ്റമാണ്‌ മറ്റൊന്ന്‌. എം ജി സോമനെയും മധുവിനെയും അനുകരിച്ച്‌ റഹ്‌മാനും, ഉമ്മറിനെയും പപ്പുവിനെയും അനുകരിച്ച്‌ സിദ്ദിഖും, ജയനെയും മാളയെയും അവതരിപ്പിച്ച്‌ അൻസാറും കളംനിറഞ്ഞു. സിദ്ദിഖും ലാലും ചേർന്ന്‌ അവതരിപ്പിച്ച യന്ത്രമനുഷ്യൻ മിമിക്രിക്കാർതന്നെ വർഷങ്ങളോളം വേദികളിൽ അനുകരിച്ച ഐറ്റമായി.

ഫൈനാർട്‌സിലെ അരങ്ങേറ്റത്തിനുപിന്നാലെ കേരളത്തിനകത്തും പുറത്തും പരിപാടിക്ക്‌ ബുക്കിങ് ലഭിച്ചതായി കലാഭവൻ റഹ്‌മാൻ ഓർക്കുന്നു. ആറുമാസത്തിനുശേഷം വർക്കിച്ചൻ പേട്ട പോയ ഒഴിവിൽ എൻ എഫ്‌ വർഗീസും സൈനുദീനും കലാഭവനിലെത്തി. രണ്ടുവർഷം കഴിഞ്ഞ്‌ സിദ്ദിഖിന്റെ ഒഴിവിൽ ഹരിശ്രീ അശോകൻ, ലാലിന്റെ ഒഴിവിൽ ജയറാം, ജയറാമിനുപിന്നാലെ ദിലീപ്‌ എന്നിവരും കലാഭവനിലെത്തി. ജയറാമിന്റെയും മറ്റും സിനിമാപ്രവേശത്തോടെ നൂറുകണക്കിന്‌ മിമിക്രി ട്രൂപ്പുകളും ദൃശ്യമാധ്യമങ്ങളുടെ പ്രചാരത്തോടെ കോമഡി താരങ്ങളും മുളച്ചുപൊന്തിയത്‌ പിൽക്കാല മിമിക്രിയുടെ ചരിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top