കൂത്താട്ടുകുളം
അതിതീവ്രമഴയിൽ എംസി റോഡിലും കൂത്താട്ടുകുളം നഗരത്തിലും വ്യാപക വെള്ളക്കെട്ട്. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വെള്ളി രാവിലെമുതൽ ഇടവിട്ട് പെയ്ത മഴ വൈകിട്ടോടെ ശക്തമായി. അരമണിക്കൂർകൊണ്ട് നഗരത്തിലെ ജൂവൽ ജങ്‌ഷൻ, സെൻട്രൽ ജങ്‌ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറി. മഴ തീർന്ന് അരമണിക്കൂറിനുള്ളിൽ വെള്ളം ഇറങ്ങി. ഓടകൾ മഴയ്‌ക്ക് മുമ്പേതന്നെ പൂർണമായും ശുചീകരിച്ചതാണ്. അതിതീവ്ര മഴയാണ് വെള്ളം പെട്ടെന്ന് ഉയരാൻ കാരണം. ടിബി ജങ്‌ഷൻമുതലുള്ള ഒരുകിലോമീറ്ററോളം ഭാഗത്തെ വെള്ളം ജൂവൽ ജങ്‌ഷനിലാണ് എത്തുന്നത്. ദേവമാതാകുന്ന് മുതലുള്ള വെള്ളം ഒന്നരക്കിലോമീറ്ററോളം ഒഴുകി സെൻട്രൽ കവലയിലും എത്തും. ഇതോടെയാണ് ഈ ഭാഗങ്ങളിൽ വെള്ളം കയറുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഓടയിലേക്ക് വരാതെ റോഡുവഴി ഒഴുകുന്നതാണ് പ്രശ്നം. കെഎസ്ടിപി റോഡ് നിർമാണത്തിലെ അപാകം പരിഹരിക്കാനുള്ള പദ്ധതി നടപ്പാകുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..