ആലുവ
രണ്ടേക്കറോളം വരുന്ന പുരയിടത്തിൽ ജൈവകൃഷിയും സാഭാവിക വനവും ഒരുക്കിയ പാലക്കുഴ സ്വദേശി ജോബി മുത്യാരുവേലിൽ ജില്ലാ വനമിത്ര അവാർഡ് ഏറ്റുവാങ്ങി. നാടൻ കൃഷിരീതികളാണ് ജോബി പിന്തുടരുന്നത്. അന്യംനിന്നുപോയ പല സസ്യജാലങ്ങളും സ്വന്തം പുരയിടത്തിൽ കണ്ടെത്തി സംരക്ഷിക്കുകയും പുരയിടത്തിൽ സസ്യങ്ങൾ സ്വാഭാവികമായി മുളച്ചുവരുന്നതിനുവേണ്ട സാഹചര്യം ഒരുക്കുകയും ചെയ്തു.
അതോടൊപ്പം ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ പ്രചാരകനായി. ഇരുപതുതരം നാടന്‍ പ്ലാവുകളും പത്തോളം നാടൻ മാവുകളും പതിനഞ്ചുതരം ആഞ്ഞിലികളും വിവിധതരം തെങ്ങുകളും ആത്ത, മുള്ളാത്ത, ചാമ്പ, പേര, മൾബറി, ഞൊട്ടാഞൊടിയൻ, വ്യത്യസ്ത ഇനങ്ങളിലുള്ള പുളിമരങ്ങൾ, കാപ്പി, കൊക്കോ, ജാതി, കുരുമുളക് തുടങ്ങി വിവിധ ഇനങ്ങൾ സ്വാഭാവിക വനത്തിന്റെ രീതിയിലാണ് ജോബി ഒരുക്കിയിട്ടുള്ളത്.
ചക്കയിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന യൂണിറ്റും ഉണ്ട്. 20 വർഷത്തിലധികമായി പ്രകൃതികൃഷിയും സംരക്ഷണവും ഒരുക്കുന്ന ജോബിക്ക് പിന്തുണയുമായി അച്ഛൻ വർഗീസുമുണ്ട്. സൗദിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജിൻസിയാണ് ഭാര്യ. ഏകമകൾ അലിയക്കൊപ്പമാണ് ജോബി അവാർഡ് ഏറ്റുവാങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..