പിറവം
വേനൽമഴ ശക്തമായതോടെ അരീക്കൽ വെള്ളച്ചാട്ടം സജീവമായി. പക്ഷേ, പദ്ധതിപ്രദേശം തുറന്നുനൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തത് വിനോദസഞ്ചാരികൾക്ക് തിരിച്ചടിയായി. ജനുവരി ഒന്നുമുതൽ പാമ്പാക്കുട പഞ്ചായത്ത് അധികൃതർ പദ്ധതിപ്രദേശം അടച്ചുപൂട്ടിയിരുന്നു. വേനൽമഴ ശക്തമായപ്പോഴും തുറന്നുനൽകാൻ തയ്യാറായില്ല. ഗ്രാമീണസൗന്ദര്യവും വെള്ളച്ചാട്ടവും ആസ്വദിക്കുന്നതിന് അകലെനിന്ന് ഉൾപ്പെടെ നിരവധിയാളുകളാണ് ദിവസവും ഇവിടേക്കെത്തുന്നത്. ഗേറ്റ് ചാടിക്കടന്ന് വെള്ളച്ചാട്ടത്തിൽ കുളിച്ചുമടങ്ങുകയാണ് പലരും.
പ്രവേശനഫീസ് 20 രൂപയാണ്. ദിവസേന പതിനായിരത്തിലേറെ രൂപയാണ് അധികൃതർക്ക് നഷ്ടം. അഞ്ചുമാസം അടച്ചിട്ടെങ്കിലും അറ്റകുറ്റപ്പണി തീർക്കാൻ തയ്യാറായിട്ടില്ല. പിറമാടം ഭാഗത്തുനിന്നിറങ്ങുന്ന പടിക്കെട്ടുകൾ തകർന്നത് ഇതുവരെ നന്നാക്കിയിട്ടില്ല. കല്ലുകൾ ഇളകി മാറിക്കിടക്കുന്നതുമൂലം പടി ഇറങ്ങിവരുന്നവർ അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ട്. സ്‌ത്രീകളുടെ ശുചിമുറിക്ക് വാതിലില്ല. പ്രദേശത്ത് ഒരു തെരുവുവിളക്കുപോലും തെളിയുന്നില്ല. പ്രദേശമാകെ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞനിലയിലാണ്.
പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടത്തിൽ കുട്ടികളടക്കമുള്ളവർക്ക് സുരക്ഷിതമായി ഇറങ്ങാമെന്നതാണ് ഇവിടത്തെ പ്രത്യേകത. മഴ സജീവമായാൽ അരീക്കലിൽ നീരൊഴുക്ക് ശക്തമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..