കൊച്ചി
പോക്സോ കേസിൽ മോഷണക്കേസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ചേരാനല്ലൂർ ജയകേരള സ്വദേശി അലൻ ജയിംസിനെയാണ് (19) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷംമുമ്പ് സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്ന് ഇടയ്ക്കിടെ പെൺകുട്ടിയെ കാണാൻ രാത്രി വീട്ടിൽ വരാൻ തുടങ്ങി.
ഇതിനിടെയിലാണ് പീഡിപ്പിച്ചത്. സംശയം തോന്നിയ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്.
പെൺകുട്ടിയുടെ ഫോൺവിളി നിലച്ചതിനെ തുടർന്ന് ഇയാൾ മാതാപിതാക്കളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. മകളുടെ നഗ്നചിത്രങ്ങൾ കൈയിലുണ്ടെന്നും അതെല്ലാം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് പെൺകുട്ടി നോർത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
നോർത്ത് എസ്‌എച്ച്‌ഒ വി എസ് പ്രദീപ് കുമാർ, എഎസ്‌ഐ വിനോദ് കൃഷ്ണ, സിപിഒമാരായ എ പി പ്രവീൺ, പി വിനീത്, സി കെ രാഹുൽ, കെ എസ് ഫെബിൻ എന്നിവർ ചേർന്ന് അറസ്‌റ്റ് ചെയ്‌ത പ്രതിയെ എറണാകുളം പോക്സോ കോടതി റിമാൻഡ് ചെയ്തു. അലനെതിരെ എറണാകുളം സെൻട്രൽ, ചേരാനല്ലൂർ സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..