കൊച്ചി
നഗരത്തിൽ വിതരണത്തിനായി കൊണ്ടുവന്ന പാചകവാതക സിലിൻഡർ മോഷ്‌ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി ഷിറോൺ ബച്ചു (37), മാമംഗലം സ്വദേശി ബെന്നറ്റ് (54), തമ്മനം ശാന്തിപുരം കോളനിയിൽ താമസിക്കുന്ന അബ്ദുൽ വാഹിദ് (41) എന്നിവരാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്.
പത്തിന് കലൂർ, ആസാദ് റോഡ് ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന സിലിൻഡർ റോഡരികിൽ ഇറക്കിവച്ചിരുന്നു. ഡെലിവറി ബോയി ഭക്ഷണം കഴിച്ച് തിരിച്ചുവന്നപ്പോൾ ഒരു സിലിൻഡർ മോഷണം പോയതായി മനസ്സിലായി. തുടർന്ന് പൊലീസിൽ പരാതി നൽകി. ഷിറോണും ബെന്നറ്റും സ്കൂട്ടറിലെത്തി സിലിൻഡർ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി. വാഹനം മാസങ്ങളായി ബെന്നറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. സിലിൻഡർ അബ്ദുൾ വാഹിദിനാണ് വിറ്റത്. ഇത് കണ്ടെടുത്തു. നോർത്ത് സിഐ സിബി ടോം, സബ് ഇൻസ്പെക്ടർ വി ബി അനസ്, എഎസ്‌ഐ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..