27 April Saturday

ബിജെപിക്കാർ വഞ്ചിച്ചു; അനിൽകുമാറിന്റെ 
അന്തിയുറക്കം പെട്ടിക്കടയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022


വൈപ്പിൻ
ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരന്‌ ബിജെപി ഒബിസി മോർച്ചക്കാർ കൊട്ടിഘോഷിച്ച് കല്ലിട്ട വീടിന്റെ പണി പൂർത്തിയാക്കാതെ മുങ്ങിയതായി പരാതി. നായരമ്പലം നെടുങ്ങാട് വടക്കെ അറ്റത്ത് കുട്ടമത്ത് അനിൽകുമാറിനാണ്, ഇയാളുടെ സ്വന്തംസ്ഥലത്ത് വീടുപണിയാൻ തുടങ്ങിയത്. തറ പണിത് ഭിത്തി കെട്ടിയെങ്കിലും പണി നിന്നു. രണ്ടുവർഷമായി ആരും തിരിഞ്ഞുനോക്കുന്നില്ല. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ കെ വേലായുധനാണ് വീട്‌ പണിതുകൊടുക്കാമെന്ന്‌ പറഞ്ഞത്. ഇതിനായി വൻതുക പിരിവ് നടത്തിയതായും ആരോപണമുണ്ട്.

രോഗം ബാധിച്ച്‌ കാൽ മുറിച്ചുമാറ്റിയ അനിൽകുമാർ എടവനക്കാട് അണിയിൽ ബസ് സ്റ്റോപ്പിനുസമീപം ലോട്ടറിക്കച്ചവടം നടത്തുകയാണ്. ഇവിടെത്തന്നെ തകര ഷീറ്റുകൊണ്ട് നിർമിച്ച പെട്ടിക്കടയിലാണ് ഇപ്പോൾ കഴിഞ്ഞുകൂടുന്നത്. വീടുപണിയുന്ന സ്ഥലം കാടുകയറിക്കിടക്കുകയാണ്. അന്തിയുറങ്ങാൻ വേറെ ഇടമില്ലാതായപ്പോഴാണ് തകര ഷെഡിലേക്ക് മാറിയത്. പലതവണ ഒബിസി മോർച്ച ഭാരവാഹികളെ ബന്ധപ്പെട്ടെങ്കിലും ഓരോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് അനിൽകുമാർ പറയുന്നു. വീട്‌ നിർമിച്ചുകിട്ടുമെന്ന ഉറപ്പ്‌ കണക്കിലെടുത്ത് മറ്റു പദ്ധതികളിൽനിന്നുള്ള സഹായം ലഭ്യമാക്കാൻ ശ്രമിച്ചതുമില്ല.

ഇപ്പോൾ ഭാരവാഹികളെ ഫോണിൽ ബന്ധപ്പെടാൻപോലും കഴിയുന്നില്ലെന്നും അനിൽകുമാർ പറയുന്നു. ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നൽകാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top