കൊച്ചി
നെട്ടൂർ വെളിപ്പറമ്പിൽ ഹുസൈന്റെ മകൻ ഫഹദിനെ (19) കൊലപ്പെടുത്തിയ കേസിൽ 16 പേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 14 പേരെയും ഇവർക്ക് ഒളിസങ്കേതമൊരുക്കിയ രണ്ടുപേരെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്. ആലപ്പുഴ പാതിരപ്പിള്ളി കീഴത്ത് ജയ്‌സൺ (25), നെട്ടൂർ മുള്ളങ്കുഴയിൽ റോഷൻ (30), ആലപ്പുഴ കലവൂർ ലക്ഷ്‌മി നിവാസിൽ നിധിൻ ആർ നായർ (24), മരട് തട്ടത്തിൽ എം ജെ ജീവൻ (32), മരട് കൂട്ടേഴത്ത് വർഗീസ് ജോൺ (ജോമോൻ–-24), മരട് മാമ്പറകേരി വിജിത് (33), കുമ്പളം കളപ്പുരയ്‌ക്കൽ കെ ആർ ഫെബിൻ (34), കുണ്ടന്നൂർ വിരിപ്പാടത്ത് എസ് നിഷാദ് (21), കുണ്ടന്നൂർ പാറശേരി നിവിൻ (24), സൗത്ത് പറവൂർ ചിറ്റേത്തുതാഴത്ത് ടി കെ പ്രമോദ് (38), കുണ്ടന്നൂർ പാടത്തറ രാഹുൽ കൃഷ്‌ണ (25), കുമ്പളം കാർത്തികയിൽ ശങ്കരനാരായണൻ (35), മരട് കല്ലറയ്‌ക്കൽ കെ ജെ ജെഫിൻ പീറ്റർ (23), കുമ്പളം വള്ളക്കാട്ട് സുജിത് (32), ഈശ്വർ, അനന്തു എന്നിവരാണ് പിടിയിലായത്.
ഞായറാഴ്‌ച രാത്രി 7.45ന് നെട്ടൂർ ഐഎൻടിയുസി ജങ്‌ഷനിൽവച്ചാണ് ഫഹദിന് കുത്തേറ്റത്. പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു. കഞ്ചാവ് വിൽപ്പന സംഘങ്ങളുടെ കുടിപ്പകയെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് ഫഹദിന് കുത്തേറ്റത്. കൊലപാതകത്തിനുശേഷം പ്രതികൾ ഉദയംപേരൂർ കണ്ടനാടിന് സമീപത്തെ കാട്ടിലും കളമശേരി എച്ച്‌എംടി കോളനി, മരടിലെ ചിലയിടങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു. പ്രമോദും ജെഫിനുമാണ് ഒളിസങ്കേതമൊരുക്കിക്കൊടുത്തത്. തൃക്കാക്കര എസിപി കെ എം ജിജിമോൻ, പനങ്ങാട് പൊലീസ് ഇൻസ്‌പെക്‌ടർ ഇൻ ചാർജ് എ അനന്തലാൽ, ഡാൻസാഫ് എസ്‌ഐ സാജൻ ജോസഫ്, പനങ്ങാട് എസ്‌ഐ വി ജെ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ്, പനങ്ങാട് പൊലീസ് ടീമുകളാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ് കസ്‌റ്റഡിൽ വിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..