തൃപ്പൂണിത്തുറ
മനസ്സിൽ പതിഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ജീവിതചരിത്രം ക്യാൻവാസിലേക്ക് പകർത്തിയ സുധർമ ഗിരിജന്റെ ചിത്രങ്ങളിൽ ചരിത്രം തുടിക്കുന്നു. ചോറ്റാനിക്കര സ്വദേശി സുധർമ ഗിരിജനാണ് ഗുരുവിന്റെ ജനനംമുതൽ മഹാസമാധിവരെയുള്ള ചരിത്രം 34 ചിത്രങ്ങളിലായി വരച്ചിരിക്കുന്നത്. മയ്യനാട് കെ ദാമോദരൻ, കോട്ടുകോയിക്കൽ വേലായുധൻ, മൂർക്കോത്ത് കുമാരൻ, ഡോ. ടി ഭാസ്കരൻ, എം രാധാകൃഷ്ണൻ, സച്ചിദാനന്ദ സ്വാമി എന്നിവരുടെ ഗുരുദേവനെക്കുറിച്ചുള്ള കൃതികൾ വായിച്ചതോടെയാണ് പ്രധാന സംഭവങ്ങൾ ചിത്രങ്ങളാക്കാൻ തുടങ്ങിയത്.
അക്രിലിക്കിലാണ് ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. അരുവിപ്പുറം പ്രതിഷ്ഠയുടെ ചിത്രമാണ് ആദ്യം വരച്ചത്. കൗതുകത്തിന് വരച്ച ചിത്രം കണ്ട് നിരവധിപേർ അഭിനന്ദിച്ചതോടെയാണ് ക്യാൻവാസിൽ പകർത്താൻ തീരുമാനിച്ചത്. ശിവഗിരിയിൽ ചിത്രങ്ങളുടെ പ്രദർശനം നടത്തണമെന്നാണ് ആഗ്രഹം.
ചോറ്റാനിക്കര ക്ഷേത്രത്തിനുസമീപം അംബിക വിലാസത്തിൽ വി ജി ഗിരിജന്റെ ഭാര്യയാണ്. ചേർത്തല അർത്തുങ്കൽ തറമൂട് ആനന്ദ് ഹോമിൽ ഡോ. ചിദാനന്ദന്റെയും ലീലാവതിയുടെയും മകളാണ്. എസ്എസ്എൽസി പഠനശേഷം ചേർത്തലയിലെ ആർട്ടിസ്റ്റ് വാര്യരുടെ ശിക്ഷണത്തിലാണ് ചിത്രരചന അഭ്യസിച്ചത്. തുടർന്ന് പാതിരപ്പള്ളിയിലെ കേരള ഫൈൻ ആർട്‌സിലും പഠനം നടത്തി. അശ്വതി, അശ്വിൻ എന്നിവർ മക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..