കൊച്ചി
അഞ്ചുവർഷത്തെ പ്രണയം വിവാഹത്തിലെത്തിയപ്പോൾ വേദിയായത് കലോത്സവവേദിയായ മഹാരാജാസ് കോളേജ്. മഹാരാജാസ് കോളേജിൽ 2014-–-17 ഡിഗ്രി പഠനകാലംമുതൽ പ്രണയം ആരംഭിച്ച മട്ടാഞ്ചേരി സ്വദേശി നദീമിന്റെയും പനങ്ങാട് സ്വദേശിനി കൃപയുടെയും വിവാഹമാണ് എംജി കലോത്സവ ആരവങ്ങൾക്കിടെ നടന്നത്.
വിവാഹിതരാകാൻ തീരുമാനിച്ച് ജനുവരി ഏഴിന് അപേക്ഷ നൽകിയ ഇവർക്ക് ഫെബ്രുവരി എട്ടിന് ഹാജരാകാനാണ് നിർദേശം ലഭിച്ചത്. ഇതനുസരിച്ച് കോളേജിൽ കൂടാൻ പദ്ധതിയിട്ടു. കലോത്സവ തീയതി ഫെബ്രുവരി എട്ടുമുതൽ നിശ്ചയിക്കപ്പെട്ടത് യാദൃശ്ചികമായി.
മട്ടാഞ്ചേരി രജിസ്‌ട്രാർ ഓഫീസിൽ ബുധൻ പകൽ 12ന് വിവാഹിതരായശേഷം ഇരുവരും കോളേജിലെത്തി. തങ്ങളുടെ പ്രണയത്തിന് സാക്ഷിയായ സെന്റർ സർക്കിളിലെ മാലാഖക്കുളത്തിനുസമീപം സുഹൃത്തുക്കൾ ആഘോഷമൊരുക്കി. സഹപാഠികൾ ഒരുക്കിയ ഓർക്കിഡ് മാല ചാർത്തി പ്രതിജ്ഞ ചൊല്ലി, കേക്ക് മുറിച്ചു. കൂട്ടുകാർക്ക് മധുരവും നൽകി. നൂറുകണക്കിന് വിദ്യാർഥികൾ സാക്ഷികളായി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് നദീം. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ അവസാനവർഷ നിയമ വിദ്യാർഥിനിയാണ് കൃപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..