വൈപ്പിൻ
വൈപ്പിൻകരയിലെ വിവിധ ക്ഷേത്രങ്ങളിൽ തൈപ്പൂയ കാവടിഘോഷയാത്ര നടന്നു. ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെയും വൈകിട്ടും കാവടിഘോഷയാത്ര നടന്നു. എടവനക്കാട്ടുനിന്ന് ആരംഭിച്ച പഴനിയാണ്ടവസംഘത്തിന്റെ കാവടിഘോഷയാത്രയിൽ പൂക്കാവടികൾക്കും നിലക്കാവടികൾക്കുമൊപ്പം ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഒട്ടേറെപ്പേർ നൃത്തം ചെയ്തു.
വൈകിട്ട് ചെറായി കോവിലുങ്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട ഗൗരീശ്വരവിലാസം സംഘത്തിന്റെ കാവടിഘോഷയാത്ര ഏഴോടെ ക്ഷേത്രാങ്കണത്തിൽ എത്തി. പൂക്കാവടി, കൊട്ടക്കാവടി, നിലക്കാവടി, ഡിജിറ്റൽ തെയ്യം, പഞ്ചവർണക്കളിയാട്ടം, തിറയാട്ടം, അമ്മൻകുടം എന്നിവയ്‌ക്കുപുറമെ തകിൽ, നാഗസ്വരം, ശിങ്കാരി, ചെണ്ടമേളങ്ങൾ, ദക്ഷയാഗം ഫ്ലോട്ട്, മുരുക പുഷ്പരഥം, ഗുരുദേവ തേര് എന്നിവ അകമ്പടിയായി.
തിങ്കളാഴ്ച ചെറായി പൂരത്തിന്റെ ഭാഗമായി രാവിലെ തിടമ്പേറ്റാനുള്ള അവകാശത്തിനായി വടക്കേ ചേരുവാരത്തിനായി ചിറക്കൽ കാളിദാസനും തെക്കേ ചേരുവാരത്തിനായി പുതുപ്പള്ളി കേശവനും ഗജമണ്ഡപത്തിൽ നിലയുറപ്പിക്കും. തിടമ്പേറ്റുന്ന ആനയുടെ പേര് പ്രഖ്യാപിച്ചാലുടൻ ശ്രീബലി ആരംഭിക്കും. പകൽപ്പൂരത്തിനും രാത്രി ഒന്നിനുശേഷമുള്ള ആറാട്ടെഴുന്നള്ളിപ്പിനും 23 ആനകൾ അണിനിരക്കും.നായരമ്പലം സുബ്രഹ്മണ്യക്ഷേത്രം, സഹോദരനഗർ ശക്തിധരക്ഷേത്രം എന്നിവിടങ്ങളിലും കാവടിയും പകൽപ്പൂരവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..