കൊച്ചി
സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ്ബും കൊച്ചി കോർപറേഷനും ചേർന്ന് സംഘടിപ്പിച്ച കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ 2022ൽ ഇ ജെ ജോസഫും എസ് ഗൗരിയും ചാമ്പ്യൻമാരായി. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് സ്‌പോൺസർ ചെയ്തത്. 42.2 കിലോ മീറ്റർ, 21.1 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ മാരത്തണുകളാണ് നടന്നത്. പുലർച്ചെ 3.30ന് ഫുൾ മാരത്തണും അഞ്ചിന് ഹാഫ് മാരത്തണും ആരംഭിച്ചു. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്തു.
ഫിറ്റ്നസ് ബോധവൽക്കരണം കാലഘട്ടത്തിന് അനിവാര്യമായ ക്യാമ്പയിനാണെന്ന് സച്ചിൻ പറഞ്ഞു. മുൻവർഷങ്ങളിൽ മാരത്തണിൽ പങ്കെടുക്കാനെത്തിയ, 106–--ാംവയസ്സിൽ അന്തരിച്ച പരമേശ്വരനെയും സച്ചിൻ ഓർമിച്ചു. കലക്‌ടർ രേണു രാജ്, ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ചീഫ് മാർക്കറ്റിങ് ഓഫീസർ കാർത്തിക് രാമൻ എന്നിവർ സംസാരിച്ചു. 42.22 കിലോമീറ്റർ മൂന്നുമണിക്കൂർ 55 സെക്കൻഡ് സമയത്തിൽ പൂർത്തിയാക്കിയാണ് ജോസഫ് ഒന്നാമതെത്തിയത്. സ്‌ത്രീകളിൽ, നാലുമണിക്കൂർ 31 മിനിറ്റിലാണ് ഗൗരി നിശ്ചിത ദൂരം പൂർത്തിയാക്കിയത്. ഹാഫ് മാരത്തണിൽ കെ എം സജിത് ചാമ്പ്യനായി. സ്‌ത്രീകളിൽ മിന്ന ലിഖിൻ ഒന്നാമതെത്തി. 4000 പേർ മത്സരിക്കാനെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..