കൊച്ചി
കൊടുങ്ങല്ലൂർ–-ഇടപ്പള്ളി ഭാഗത്ത് ദേശീയപാത 66 വീതികൂട്ടുന്നതിന്റെ ജോലികൾ ആരംഭിച്ചു. റോഡ് നിർമിക്കുന്നതിനായി മണ്ണടിച്ച് ഭൂമി നിരപ്പാക്കിത്തുടങ്ങി. നിർമാണച്ചുമതലയുള്ള ഓറിയന്റൽ കൺസ്‌ട്രക്‌ഷൻസ് യാർഡുകളും തുറന്നു. 30 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
ദേശീയപാത വികസനത്തിനുവേണ്ടി ജില്ലയിൽ വരാപ്പുഴ, കോട്ടുവള്ളി, പറവൂർ, വടക്കേക്കര, മൂത്തകുന്നം, ആലങ്ങാട്, ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ വില്ലേജുകളിലായി 28 ഹെക്‌ടറാണ് ഏറ്റെടുത്തത്. സ്ഥലവും കെട്ടിടങ്ങളും വിട്ടുനൽകിയവർക്ക് ആകെ 1386.6 കോടി രൂപ നഷ്‌ടപരിഹാരം നൽകി. ജൂൺമുതലാണ് കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങിയത്. 1200ലേറെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. മരങ്ങൾ വെട്ടിനീക്കി. പാലങ്ങൾക്കായുള്ള മണ്ണുപരിശോധനയും പൂർത്തിയാക്കി.
തൃശൂർ ജില്ലയിൽ മേത്തല വില്ലേജിലെ 1.8 കിലോമീറ്റർ ഉൾപ്പെടെ 25 കിലോമീറ്ററിലാണ് പാത വികസനം. ചേരാനല്ലൂർ ജങ്‌ഷനിലും ലുലു മാളിനുസമീപത്തുമാണ് പ്രധാന മേൽപ്പാതകൾ ഉണ്ടാകുക. ചെറായി–-പറവൂർ റോഡ് മുറിച്ചുകടക്കുന്ന ഭാഗത്ത് അടിപ്പാതയുണ്ടാകും. ദേശീയപാതയുടെ ഇരുവശത്തും കാനകൾ നിർമിക്കും. വശങ്ങളിലുള്ള സർവീസ് റോഡുകൾ ഉൾപ്പെടെ 45 മീറ്ററിൽ ആറുവരിപ്പാതയാണ് നിലവിൽ വരിക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..