കൊച്ചി/പള്ളുരുത്തി
കുമ്പളങ്ങിയിൽ ആന്റണി ലാസറിനെ (39) കൊന്ന് പാടവരമ്പിൽ കുഴിച്ചിട്ട കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ. ഒന്നാംപ്രതി കുമ്പളങ്ങി സ്വദേശി തറേപ്പറമ്പിൽ ബിജു (43), സുഹൃത്തും രണ്ടാംപ്രതിയുമായ കുമ്പളങ്ങി ഭജനമഠത്തിനുസമീപം താമസിക്കുന്ന ലാൽജു (38) എന്നിവരെയാണ് പള്ളുരുത്തി പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ നാല് പ്രതികളും അറസ്റ്റിലായി.
തിങ്കളാഴ്ച ബിജുവിന്റെ ഭാര്യ രാഖി (22), പുത്തങ്കരി സെൽവൻ (53) എന്നിവരെ പിടികൂടിയിരുന്നു. ജൂലൈ ഒമ്പതിനാണ് ലാസറിനെ കാണാനില്ലെന്ന് സഹോദരൻ പള്ളുരുത്തി പൊലീസിന് പരാതി നൽകിയത്. 31-ന് ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിനുസമീപത്തെ പാടവരമ്പിൽ അഴുകിയനിലയിൽ കണ്ടെത്തി. ലാസറും സഹോദരനും ചേർന്ന് ബിജുവിനെ നാലുവർഷംമുമ്പ് മർദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതിന്റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. എരമല്ലൂരിൽനിന്നാണ് ബിജുവിനെയും ലാൽജുവിനെയും പിടികൂടിയത്.
ലാസറിനെ സെൽവനും ലാൽജിയും ചേർന്നാണ് ബിജുവിന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. എല്ലാവരുംചേർന്ന് മദ്യം കഴിച്ചശേഷം ബിജുവും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേർന്ന് ലാസറിന്റെ തല ഭിത്തിയിലിടിച്ചു. നെഞ്ചിലേക്ക് പലതവണ ചാടി ചവിട്ടി. മരണം ഉറപ്പാക്കിയശേഷം വയർ കീറി ആന്തരികാവയവങ്ങൾ പുറത്തെടുത്തു. ശേഷം കല്ലുനിറച്ച് പാടവരമ്പത്ത് കുഴികുത്തി കുഴിച്ചിട്ടു. ഇതിന് നിർദേശം നൽകിയത് രാഖിയായിരുന്നുവെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കിലം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയർ കീറിയശേഷം ആന്തരീകാവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയാണ്. പ്രതികളെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും.ലാസറിനെ കൊന്നതാണെന്ന ആരോപണമുയർന്നതോടെ ബിജു, ലാൽജു എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..