കൊച്ചി> സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമ്മാനമായി എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിൽ കെഎസ്‌ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാക്കി മാറ്റുമെന്നും ഇതിനായി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലം ഹബ്ബിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മറൈൻഡ്രൈവിൽ ആരംഭിച്ച എന്റെ കേരളം മെഗാ എക്സിബിഷന്റെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഏറെ വികസന പ്രവർത്തനങ്ങളുണ്ടായ രണ്ടുവർഷമാണ് കടന്നുപോയത്. ജില്ലയിൽ 2447 കുടുംബങ്ങൾക്ക് പട്ടയം നൽകി. ചെല്ലാനത്ത് 343 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി പൂർത്തിയാകുന്നു. 1957 കോടിരൂപയുടെ പുതുക്കിയ ഭരണാനുമതിയോടെ കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള പാതയുടെ നിർമ്മാണം തുടങ്ങി. 1170 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പെട്രോ കെമിക്കൽ പാർക്ക് നിർമ്മാണം അതിവേഗത്തിലാണ്. കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ രണ്ടാംഘട്ടമായി നിർമിക്കാൻ പരിഗണിച്ചിരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതി ഒന്നാം ഘട്ടത്തിൽ തന്നെ പൂർത്തിയാക്കാനാകും. ഇതിനായി 850 കോടി രൂപയുടെ ഭരണാനുമതി പുതുക്കി നൽകി. ഇൻഫോപാർക്കിന്റെ മൂന്ന് നിലകളിലായി വികസനവും പുരോഗമിക്കുകയാണ്. കുസാറ്റിൽ 200 കോടി രൂപയുടെ സയൻസ് പാർക്ക് ഒരുങ്ങുന്നു .ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിച്ച 14,137 സംരംഭങ്ങൾ വഴി 1,176 കോടി രൂപയുടെ നിക്ഷേപങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..