ആലപ്പുഴ
കോവിഡ് സമൂഹവ്യാപന സാധ്യതയൊഴിയാതെ ജില്ല. വ്യാഴാഴ്‌ചയും ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണത്തിൽ കുറവില്ല.
രോഗികളുടെ എണ്ണം അൽപ്പം കുറഞ്ഞെങ്കിലും മുക്കാൽപങ്കും സമ്പർക്കരോഗികളാണെന്നത് ആശങ്കയായി തുടരുന്നു. ആഴ്‌ചകളായി ജില്ലയെ ആശങ്കയുടെ മുനമ്പിൽ നിർത്തുന്നത് സമ്പർക്ക രോഗവ്യാപനമാണ്. വ്യാഴാഴ്‌ച 53 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 34 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. 20 പേർ രോഗമുക്തരായി.
രണ്ട് മരണം വ്യാഴാഴ്‌ച ആരോഗ്യവിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നികർത്തിൽ പട്ടണക്കാട് ചക്രപാണി (80), എഴുപുന്ന കോടംതുരുത്ത് വടക്കേമുറിയിൽ ശാരദ (76) എന്നിവരാണ് മരിച്ചത്. അഞ്ച് ദിവസത്തിനിടെ 248 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 181 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 335 പേർ രോഗമുക്തരായിട്ടുണ്ട്. ജില്ലയിൽ ആകെ രോഗികളുടെ എണ്ണം 1661 ആയി. 957 പേർ രോഗമുക്തരായി. 628 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. ആകെ 724 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. വ്യാഴാഴ്‌ച രോഗം ബാധിച്ചവരിൽ 34 സമ്പർക്ക രോഗികൾക്കുപുറമേ 12 പേർ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയതാണ്.
രണ്ടുപേർ വിദേശത്തുനിന്നെത്തി. അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആലപ്പുഴ (രണ്ട്), അരൂക്കുറ്റി, തുറവൂർ, പള്ളിപ്പാട് സ്വദേശികളുടെ രോഗത്തിന്റെ ഉറവിടമാണ് തിരിച്ചറിയാനാകാത്തത്. പുറത്തുനിന്ന് വന്നവരിൽ ആറുപേർ ചെങ്ങന്നൂർ സ്വദേശികളാണ്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ കടക്കരപ്പള്ളി, പള്ളിപ്പാട് എന്നിവിടങ്ങളിൽ ഒമ്പതുപേർ വീതമുണ്ട്. പ്രദേശങ്ങൾ പുതിയ ക്ലസ്‌റ്ററുകളാകാനുള്ള സാധ്യതയാണ് വ്യാഴാഴ്‌ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗികൾ പുറത്തുനിന്ന്
സൗദി: രാമങ്കരി, വണ്ടാനം സ്വദേശികൾ. തെലുങ്കാന: ആലപ്പുഴ, ചെങ്ങന്നൂർ, ബുധനൂർ സ്വദേശികൾ
തമിഴ്നാട്: ആലപ്പുഴ, ചെങ്ങന്നൂർ (2), കൊല്ലകടവ് സ്വദേശികൾ. കർണാടക: തോട്ടപ്പള്ളി, ബുധനൂർ സ്വദേശികൾ
മഹാരാഷ്‌ട്ര: ചെങ്ങന്നൂർ (3) സ്വദേശികൾ
രോഗമുക്തർ
സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 11 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ നാലുപേർ
വിദേശത്തുനിന്നെത്തിയ അഞ്ചുപേർ
നിരീക്ഷണം -6890
ആകെ 6890 പേർ നിരീക്ഷണത്തിലുണ്ട്. 552 പേർക്ക് വ്യാഴാഴ്‌ച നിരീക്ഷണം നിർദേശിച്ചു. 719 പേർ ആശുപത്രിയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..