ചെങ്ങന്നൂർ
കിണർ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞ റിങ്ങുകളിൽ കുടുങ്ങിയ വയോധികനെ രക്ഷിക്കാൻ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് കോടുകുളഞ്ഞിയിൽ നടന്നത്.
പെരുങ്കുഴി കൊച്ചുവീട്ടിൽ കെ എസ് യോഹന്നാനെ രക്ഷിക്കാൻ ഫയർഫോഴ്‌സ്, പൊലീസ്, റവന്യൂ, ഐടിബി പി ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും കൈകോർത്തു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കി മന്ത്രി സജി ചെറിയാനും സ്ഥലത്തെത്തി. മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ആലപ്പുഴ, മാവേലിക്കര, തകഴി എന്നിവിടങ്ങളിൽനിന്ന് കൂടുതൽ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി. ചൊവ്വ രാവിലെ 9.15 ഓടെയാണ് സംഭവം. കൊല്ലൻപറമ്പിൽ പരേതനായ കെ കെ ഇടിക്കുളയുടെ പുരയിടത്തിലെ കിണർ വൃത്തിയാക്കുമ്പോഴാണ് അപകടം.
കിണറിനുള്ളിലെ കാടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ സിമന്റ് റിങ്ങുകൾ താഴേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സഹായി കിണറിന് പുറത്തായതിനാൽ അപകടമുണ്ടായില്ല. കൊടിക്കുന്നിൽ സുരേഷ് എംപി, കെഎസിഎംസി ചെയർമാൻ എം എച്ച് റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, ആല പഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻപിള്ള, ഡിസാസ്‌റ്റർ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശ വി മാത്യു, ആർഡിഒ എസ് സുമ, ഡിവൈഎസ്‌പി ബി ബിനു എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..