ആലപ്പുഴ
കടലിൽ മീൻപിടിക്കാൻപോയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് സാരമായ പരിക്ക്. വള്ളവും മീൻപിടിത്ത ഉപകരണങ്ങളും നശിച്ചു. പരിക്കേറ്റ വാടയ്ക്കൽ ഈരേശ്ശേരി ടോമി ( 50 ), വാടയ്ക്കൽ മാവേലി തയ്യിൽ ആന്റണി (55)എന്നീ തൊഴിലാളികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാടയക്കൽ മത്സ്യഗന്ധി ജങ്ഷന് പടിഞ്ഞാറ് മീൻപിടിക്കാൻപോയ ടോമിയുടെ "ഈരേശ്ശേരി’ വള്ളമാണ് വ്യാഴം പുലർച്ചെ അഞ്ചോടെ അപകടത്തിൽപ്പെട്ടത്. വള്ളംകടലിലേയ്ക്ക് ഇറക്കിയ ഉടനെയാണ് അപകടം. മറിഞ്ഞവള്ളത്തിലെ എൻജിനും വലയുമടക്കം ഉപകരണങ്ങൾ ശരീരത്തിലേക്ക് വീണാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്.
വള്ളത്തിലുണ്ടായിരുന്ന കാക്കരിയിൽ ജോൺസൺ, പൂത്രയിൽ ആന്റണി, കാക്കരിയിൽ സൈറസ്, മാവേലിതയ്യിൽ ദാസൻ, ടോമി, മാവേലി തയ്യിൽ ആന്റണി, കുട്ടപ്പശേരി ജോസഫ് എന്നിവർക്ക് കാര്യമായ പരിക്കില്ല. ഒരുഎൻജിൻ വെള്ളത്തിൽ വീണ് നശിച്ചു. മറ്റൊരു എൻജിൻ കേടായി. വല പൂർണമായി നഷ്ടപ്പെട്ടു. വള്ളത്തിന്റെ മുന്നിലെയും പിന്നിലെയും കൊമ്പുകൾ ഒടിഞ്ഞു. പുതിയ വള്ളമായതിനാൽ നെടുകെ പിളർന്നില്ല. എന്നാൽ പുതുക്കി പണിയാനാകാത്ത വിധം വള്ളം നശിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..