കെ എസ് ഗിരീഷ്
ആലപ്പുഴ
കായൽക്കാഴ്‌ചകളും കുട്ടനാടൻ സൗന്ദര്യവും ആവോളം ആസ്വദിക്കാൻ സീ കുട്ടനാട് ടൂറിസം ബോട്ടുയാത്ര. ജലഗതാഗത വകുപ്പ് 17ന് ഉദ്‌ഘാടനം ചെയ്‌ത ബോട്ടിന്റെ സർവീസ് ശനിയാഴ്‌ച ആരംഭിക്കും. ആലപ്പുഴ ബസ്‌സ്‌റ്റാൻഡ് ജെട്ടിയിൽനിന്ന് (മാതാ ജെട്ടി) രാവിലെ 10നാണ് ആദ്യട്രിപ്പ്. മൂന്നുമണിക്കൂറാണ് സഞ്ചാരം.
അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ കുറഞ്ഞചെലവിൽ സഞ്ചാരികൾക്ക് കായൽക്കാഴ്‌ചകൾ കാണാൻ അവസരമൊരുക്കുകയാണ് സീ കുട്ടനാട്. വേഗ 2 വേമ്പനാട്ടുകായലിലൂടെയുള്ള യാത്രയാണെങ്കിൽ ഇതിൽ കുട്ടനാടൻ കാഴ്‌ചകൾ കാണാനും അവസരമുണ്ട്. പഴയ സീ കുട്ടനാടിനേക്കാൾ കൂടുതൽ സ്ഥലം ഉൾപ്പെടുത്തിയാണ് പുതിയ റൂട്ടെന്ന് ജലഗതാഗത ഡയറക്‌ടർ ഷാജി വി നായർ പറഞ്ഞു.
രാവിലെ പത്തുമുതൽ ഒന്നു വരെയും മൂന്നുമുതൽ ആറുവരെയും ബോട്ടിങ്ങുള്ള രണ്ട് ട്രിപ്പാണുള്ളത്. ഇരുനില ബോട്ടിന്റെ മുകളിൽ 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. ഐആർഎസിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സ്‌റ്റീലിലാണ് ബോട്ട് നിർമിച്ചത്. അകത്ത് ഭക്ഷണം വിതരണത്തിന് കഫ്റ്റീരിയയുമുണ്ട്. കുടുംബശ്രീയാണ് ലഘുഭക്ഷണമൊരുക്കുന്നത്. ബുക്കിങ് ബുധനാഴ്‌ച ആരംഭിച്ചു. രണ്ടുദിവസം കൊണ്ട് 250ലേറെ സീറ്റ് ബുക്കിങ്ങായി. മുകൾ നിലയ്‌ക്ക് 300 രൂപയും താഴെ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 9400050325
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..