ആലപ്പുഴ
ഒരുവർഷത്തെ തീവ്രയജ്ഞത്തിലൂടെ ആലപ്പുഴയെ ശുചിത്വ ജില്ലയാക്കാൻ ജില്ലാ പഞ്ചായത്ത് ശുചിത്വരേഖ തയ്യാറാക്കി. ബ്ലോക്ക്–-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്ത ശിൽപ്പശാലയിലാണ് ശുചിത്വരേഖ തയ്യാറാക്കിയത്. മുൻമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്‌തു. സമ്പൂർണ ഖരമാലിന്യ ശുചിത്വം, സമ്പൂർണ ജലശുചിത്വം എന്നിങ്ങനെ രണ്ട് ഭാഗങ്ങളാക്കിയാണ് പ്രവർത്തനം.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ ബ്ലോക്ക്–-ഗ്രാമ പഞ്ചായത്തുകളെ ഇതിനായി അണിനിരത്തും. നഗരസഭകളുമായുള്ള പ്രവർത്തനം ജില്ലാ ആസൂത്രണ സമിതി (ഡിപിസി) വഴി ഏകോപിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ജൂൺ അഞ്ച് ലക്ഷ്യമിട്ട് ഖരമാലിന്യ സംസ്‌കരണത്തിന് ശക്തമായ പ്രവർത്തനങ്ങൾ നടത്തും. പദ്ധതിയുടെ ജില്ലാതല ഏകോപന ചുമതല ജില്ലാ പഞ്ചായത്തിനാണ്. ശിൽപ്പശാല രൂപപ്പെടുത്തിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യും.
പൂർണലക്ഷ്യം കൈവരിക്കുന്നവരെ സമ്പൂർണ ഖരമാലിന്യ ശുചിത്വ തദ്ദേശസ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിക്കും. 10 അധ്യായങ്ങളുള്ള ശുചിത്വരേഖയാണ് രൂപപ്പെടുത്തിയത്. ഇതിനെ ആധാരമാക്കി ജില്ലയ്‌ക്ക് ശുചിത്വ മാന്വൽ തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ശിൽപ്പശാലയിൽ പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ബിപിൻ സി ബാബു, സ്ഥിരംസമിതി അധ്യക്ഷരായ വത്സല മോഹൻ, എ ശോഭ, ടി എസ് താഹ, എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എസ് ഷാജി, ആർ റിയാസ്, നികേഷ് തമ്പി, ബിനിത പ്രമോദ്, അനന്തു രമേശൻ, അഞ്‌ജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, നവകേരള മിഷൻ കോ–-ഓർഡിനേറ്റർ രാജേഷ്, കില ജില്ലാ കോ–-ഓർഡിനേറ്റർ ജെ ജയലാൽ, ബ്ലോക്ക്–-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..