ആലപ്പുഴ
‘ഞങ്ങൾക്ക് നല്ല വൈബ് കിട്ടി. കുറേ സ്‌കൂളുകൾ കാണാനായി. ഒത്തിരി കൂട്ടുകാരെ കിട്ടി' - വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ ചേർത്തല ഗേൾസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളായ മീനാക്ഷി രാജീവിന്റെയും കൂട്ടരുടെയും വാക്കുകളിലുണ്ട് കലോത്സവത്തിന്റെ കാന്താര കാന്തി. മഹാമാരി കൊണ്ടുപോയ രണ്ടുവർഷങ്ങൾക്ക് ശേഷം വന്ന കലാമാമാങ്കത്തിൽ കണ്ടും കേട്ടും അലിയുകയാണ് എല്ലാവരും. കൂടിച്ചേരലിന്റെ കളിചിരികൾ നിറഞ്ഞതിനൊപ്പം അരങ്ങിൽ പുത്തൻ താരങ്ങളും ഉദിച്ചു.
കൗമാര പ്രതിഭകളുടെ നാലു ദിവസത്തെ പോരാട്ടമായ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിലേറെയും രചനാ മത്സരങ്ങളായിരുന്നു.
ബാൻഡ് മേള, രചനാ മത്സരത്തോടെയായിരുന്നു തുടക്കം. ഇടയ്‌ക്ക് കലോത്സവ ഉദ്ഘാടനം. ഒത്തുചേരലിന്റെ ആഹ്ലാദത്തിനിടയിലും കുട്ടികൾക്ക് അൽപ്പം നിരാശ ഭക്ഷണകാര്യത്തിൽ മാത്രമായിരുന്നു. സെന്റ് ജോസഫ്സ് സ്‌കൂളിലാണ് ഭക്ഷണം ഒരുക്കിയത്. പ്രധാനവേദിയായ ആലപ്പുഴ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് അകലെയാണ് ഭക്ഷണശാല. അങ്ങോട്ടേയ്‌ക്ക് പോകാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു.
യക്ഷഗാനം, പൂരക്കളി, ചവിട്ടുനാടകം, വഞ്ചിപ്പാട്ട്, ഓട്ടൻതുള്ളൽ തുടങ്ങിയവ വിവിധ വേദികളിൽ അരങ്ങേറി. സംസ്‌കൃതോത്സവത്തിൽ മൂന്നും അറബിക്കിൽ ഒരു മത്സരവും നടന്നു. 12 വേദികളിലായാണ് മത്സരം. 11 ഉപജില്ലകളിലെ എണ്ണായിരത്തോളം കുട്ടികളാണ് മാറ്റുരയ്‌ക്കുന്നത്.
ആലപ്പുഴ മുന്നിൽ
ആലപ്പുഴ
ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ആലപ്പുഴ ഉപജില്ല മുന്നിൽ. 321 പോയിന്റാണിവർക്ക്. കായംകുളം 317ഉം ഹരിപ്പാട് 315ഉം പോയിന്റ് നേടി. ചേർത്തല 309 ഉം തുറവൂർ 296 പോയിന്റും നേടി.
സ്‌കൂളുകളിൽ 55 പോയിന്റുമായി നങ്ങ്യാർകുളങ്ങര ബിബിജിഎച്ച്എസാണ് മുന്നിൽ. 54 പോയിന്റുമായി ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 44 പോയിന്റുമായി ഹരിപ്പാട് ഗവ.ജിഎച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്. എൻഎംഎച്ച്‌എസ്‌എസ് പുറക്കാടും മോഡൽ എച്ച്‌എസ്‌എസ് അമ്പലപ്പുഴയും 41 പോയിന്റ് വീതംനേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..