ആലപ്പുഴ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), എസ്‌ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് എന്നിവയ്‌ക്കെതിരെ അക്രമഹർത്താലിന് മുമ്പുവരെ ജില്ലയിലുള്ളത് 75 കേസ്. ഹർത്താൽ ദിനത്തിലും അതിന്റെ തലേന്നുമായി പോപ്പുലർ ഫ്രണ്ടിനെതിരെയുള്ളത് 19 കേസ്. 75ൽ 30 എണ്ണം വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ടവയാണ്. മൂന്ന് കൊലപാതകങ്ങളും ഉൾപ്പെടുന്നു.
പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകൾക്കുമെതിരായ ആദ്യ കേസ് 2012ലാണ്. ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജിലുണ്ടായ വിശാൽ വധമാണിത്. ക്യാമ്പസ് ഫ്രണ്ടായിരുന്നു വിശാലിനെ വധിച്ചത്. കൊലപാതകങ്ങളിൽ അടുത്തത് രണ്ടും 2021ലാണ്. ഫെബ്രുവരി 24ന് വയലാർ നാഗംകുളങ്ങരയിൽ നന്ദുകൃഷ്‌ണയെ എസ്‌ഡിപിഐക്കാർ വെട്ടിക്കൊന്നതാണ് ഒന്ന്. ആർഎസ്‌എസ്–- എസ്‌ഡിപിഐ ഏറ്റുമുട്ടലിലാണ് നന്ദുകൃഷ്‌ണ വെട്ടേറ്റ് മരിച്ചത്. ഡിസംബർ 19ന് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ വധിച്ചതാണ് മറ്റൊന്ന്.
ആലപ്പുഴ മുനിസിപ്പൽ ഓഫീസ് വാർഡിൽ കുന്നുംപുറത്ത് രഞ്‌ജിത്ത് ശ്രീനിവാസനെ എസ്‌ഡിപിഐ സംഘം വീട്ടിൽക്കയറി വെട്ടിക്കൊല്ലുകയായിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാനെ ആർഎസ്‌എസുകാർ വധിച്ചതിന്റെ പിറ്റേന്നായിരുന്നു ഈ സംഭവം. 75ൽ 40 കേസുകൾ പോപ്പുലർ ഫ്രണ്ട് നടത്തിയ ജാഥകൾ, വഴിതടയൽ സമരങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ ആറുകേസുകളിൽ പ്രതികളെ ശിക്ഷിച്ചു. 68 കേസ് കോടതിയുടെ പരിഗണനയിലാണ്. രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.
23ലെ ഹർത്താലുമായി ബന്ധപ്പെട്ട് 15 കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ എട്ടുകേസ് അക്രമം നടത്തിയതിനാണ്. ഈ കേസുകളിൽ അമ്പലപ്പുഴയിൽ ഒമ്പതും വള്ളികുന്നത്ത് രണ്ടുംപേരും അറസ്‌റ്റിലായി. ഹർത്താലിന്റെ തലേന്ന് പോപ്പുലർ ഫ്രണ്ടിനെതിരെ നാലുകേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..