മാവേലിക്കര
അഞ്ചരവയസുകാരി ആദ്യക്ക് വേണം നാടിന്റെ കരുതൽ. മൂന്നരവയസിലും അഞ്ചുവയസിലും രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയേണ്ടിവന്ന ഈ കുരുന്നും കുടുംബവും തുടർചികിത്സയ്‌ക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ്. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി പായിക്കാട്ട് കിഴക്കതിൽ അശോകന്റെയും സൗമ്യയുടെയും ഒരേയൊരു മകളാണ് ആദ്യ. മൂന്നരവയസിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
നിർധനരായ ഈ കുടുംബം പണം ഏറെ ചെലവഴിച്ച് ചികിത്സ നടത്തി. രോഗം ഭേദമായെങ്കിലും അഞ്ചാംവയസിൽ വീണ്ടും രോഗബാധിതയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു. രോഗം മാറിയെങ്കിലും മൂന്നാമതും രോഗം വരാനുള്ള സാധ്യത ഏറെയാണെന്നും അങ്ങനെയായാൽ ചികിത്സയില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു. ഒരേയൊരു പരിഹാരം മജ്ജ മാറ്റിവയ്‌ക്കലാണ്.
ഇതിനിടെ, നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്‌തിരുന്ന അശോകന് ഒരുമാസം മുമ്പ് ഹൃദയാഘാതം വന്നു. തുടർന്ന് നടത്തിയ ശസ്‌ത്രക്രിയ കാരണം അശോകൻ വിശ്രമത്തിലാണ്. മകളുമായി ഭാര്യ സൗമ്യയുടെ മജ്ജയ്‌ക്ക് ‘ഹാഫ് മാച്ചാണ്' കണ്ടെത്തിയത്. അതിനാൽ ബംഗളൂരുവിലുളള സ്വകാര്യ ആശുപത്രിയിൽ മജ്ജ മാറ്റിവയ്‌ക്കലിനായി സമീപിക്കേണ്ടി വന്നു. ഇവിടെ 50 ലക്ഷത്തിലേറെ ചികിത്സാച്ചെലവുണ്ട്. മകളുടെ ചികിത്സയ്‌ക്കായി സമ്പാദ്യമെല്ലാം ചെലവഴിച്ചുകഴിഞ്ഞ ഈ കുടുംബം തുടർചികിത്സയ്‌ക്കായി വഴിയില്ലാതെ വലയുകയാണ്.
ആദ്യയുടെ ചികിത്സാവശ്യത്തിന് പണം കണ്ടെത്താൻ കനറ ബാങ്കിന്റെ മരട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ കുടുംബത്തെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്ക് അക്കൗണ്ടിലേക്ക് പണം അയക്കാം.
അക്കൗണ്ട് നമ്പർ: 4664101002591. ഐഎഫ്എസ് സി: CNRB0004664. ഗൂഗിൾ പേ നമ്പർ: 8590895909.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..