ആലപ്പുഴ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും' തിങ്കളാഴ്‌ച ആരംഭിക്കും. ജൂൺ ഏഴുവരെ നീളും
ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിലാണ് അദാലത്ത്. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവർ പരാതി സ്വീകരിക്കും.
രാവിലെ എട്ടു മുതൽ പരാതിനൽകാം. രാവിലെ 10 ന് അദാലത്ത് ആരംഭിക്കും. ജനങ്ങൾക്ക് സേവനം എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്.
അപേക്ഷ എഴുതി നൽകുന്നതുൾപ്പെടെയുള്ള സഹായം ലഭിക്കും. പരാതി സ്വീകരിക്കാനും രജിസ്ട്രേഷനും ടോക്കൺ നൽകാനുമൊക്കെ പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. പങ്കെടുക്കാൻ എത്തുന്നവർക്ക് ചായ, ലഘു ഭക്ഷണം എന്നിവ നൽകും. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഊഴം കാത്തുനിൽക്കാതെ വേഗത്തിൽ മന്ത്രിമാരെ കണ്ട് പരാതി നൽകാം.
ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, -തണ്ണീർത്തട സംരക്ഷണം, ക്ഷേമപദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെൻഷൻ, പരിസ്ഥിതി മലിനീകരണം, തെരുവ് നായ സംരക്ഷണം/ ശല്യം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്, വന്യജീവി ആക്രമണങ്ങളിൽ നിന്നുളള സംരക്ഷണം, വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ച പരാതികൾ, അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, കൃഷിനാശത്തിനുള്ള സഹായം, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്നുക്ഷാമം, ശാരീരിക, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.
മറ്റു പരാതികൾ ലഭിക്കുന്നത് മന്ത്രിമാർ സ്വീകരിച്ച് അത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..