മാവേലിക്കര
കെഎസ്ആർടിസി മാവേലിക്കര ബസ് സ്‌റ്റേഷനിൽ എത്തി ചില്ലറ ആവശ്യപ്പെട്ട യാത്രികനെ മർദിച്ചെന്ന പരാതിയെത്തുടർന്ന് ഡ്രൈവർ അറസ്‌റ്റിൽ. മാവേലിക്കര കെഎസ്ആർടിസി സബ് ഡിപ്പോയിലെ ഡ്രൈവർ തെക്കേക്കര പോനകം അജിത്ത് ഭവനത്തിൽ അനീഷാണ് (36) അറസ്‌റ്റിലായത്. ചെട്ടികുളങ്ങര പേള ഗീതാലയം രാധാകൃഷ്ണൻ നായർ (63) നൽകിയ പരാതിയെ തുടർന്നാണ് അറസ്‌റ്റ്.
ബുധൻ ഉച്ചക്ക് 1.45 നാണ് സംഭവം. പനച്ചമൂടിന് പോകാനെത്തിയ രാധാകൃഷ്ണൻ നായർ 13 രൂപ ചില്ലറയില്ലാത്തതിനാൽ രണ്ടായിരം രൂപയുമായി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തി. ചില്ലറ ഇവിടെ ലഭിക്കില്ലെന്നും ക്യാഷ് കൗണ്ടറിൽ ലഭിച്ചേക്കുമെന്നും സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. മുകളിലുള്ള ക്യാഷ് കൗണ്ടറിലേക്ക് പടികയറാൻ ബുദ്ധിമുട്ടാണെന്ന് രാധാകൃഷ്ണൻ നായർ പറഞ്ഞു. തുടർന്ന്, രണ്ടായിരം രൂപ നോട്ട് നിരോധിച്ചത് അറിഞ്ഞില്ലേ എന്ന് ചോദിച്ചായിരുന്നു അനീഷ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ ഇടതു കൈക്ക് ഒടിവു പറ്റി. സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം വെള്ളിയാഴ്ച വീട്ടിലെത്തിയ രാധാകൃഷ്ണൻ നായർ വിശ്രമത്തിലാണ്. കെഎസ്ആർടിസി എംഡിക്കും പരാതി നൽകിയിട്ടുണ്ട്. അനീഷിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..