ആലപ്പുഴ
കുട്ടികളിൽ കോവിഡ് ലക്ഷണം പ്രകടമായാൽ ശിശുരോഗ വിദഗ്ധന്റെ സേവനം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ് നിർദേശിച്ചു. തൊണ്ടവേദന, തൊണ്ടകുത്തിയുള്ള ചുമ, ശരീരോഷ്‌മാവ് 104 ഡിഗ്രി വരെയുള്ള പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവഗണിക്കരുത്.
ഡോക്‌ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായ അളവിലും ഇടവേളകളിലും നൽകണം. ആറു മണിക്കൂറിൽ ഒരുതവണയെങ്കിലും മൂത്രം നന്നായി പോയില്ലെങ്കിൽ നിർജ്ജലീകരണത്തിന്റെ സൂചന തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിക്കണം. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൊടുക്കണം. മുലകുടിക്കുന്ന കുട്ടികൾക്ക് മുലയൂട്ടൽ തുടരണം.
ചൂട് കുറഞ്ഞിരിക്കുമ്പോഴും കുഞ്ഞിന് ക്ഷീണം അനുഭവപ്പെടുക, മുലപ്പാൽ കുടിക്കാതിരിക്കുക, മൂത്രം പോകുന്നത് കുറയുക, കൈകാലുകളിൽ തണുപ്പ്, ചുണ്ടിന് നീല നിറം, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട്, ശ്വാസം എടുക്കുമ്പോൾ തൊണ്ടയും നെഞ്ചും കുഴിഞ്ഞുവരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലും ചികിത്സ തേടണം.
കോവിഡ് മുക്തരായതിനുശേഷവും കുഞ്ഞുങ്ങൾക്ക് അവയവ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന മൾട്ടി സിസ്‌റ്റം ഇൻഫ്ലമേറ്ററി സിൻഡ്രത്തിന് സാധ്യതയുണ്ട്. കോവിഡ് മുക്തമായതിനുശേഷം രണ്ടു മാസത്തിനുള്ളിൽ പനിയോടൊപ്പം ദേഹത്ത് ചുവന്ന പാട്, ഛർദ്ദിൽ അല്ലെങ്കിൽ വയറിളക്കം, കണ്ണും ചുണ്ടും ചുവക്കുക, അസഹനീമായ വയറുവേദന എന്നിവയുണ്ടെങ്കിൽ ശിശുരോഗ വിദഗ്ധനെ കാണിക്കണം.വീട്ടിൽ കോവിഡ് ബാധിതർ ഉണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ പനി കോവിഡ് ആകാനുള്ള സാധ്യത പരിഗണിച്ച് ജാഗ്രത കാണിക്കണമെന്നും നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..