ആലപ്പുഴ
ജില്ലയിൽ എസ്‌ഡിപിഐ, പിഎഫ്‌ഐ ഓഫീസുകളിൽ പൊലീസ് റെയ്‌ഡ്. അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. ബാങ്ക് രേഖകൾ പിടിച്ചെടുത്തു. പുറക്കാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുനീറിന്റെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തംഗം നജീബിന്റെയും വീടുകളിൽനിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഇരുവരും ഹർത്താൽ ദിനത്തിൽ ബസ് ആക്രമിച്ച കേസിൽ അറസ്‌റ്റിലായിരുന്നു. റെയ്ഡ് ബുധനാഴ്‌ചയും തുടരുമെന്നാണ് വിവരം.
ആലപ്പുഴ എസ്ഡിപിഐയുടെ ഇരുമ്പുപാലത്തിന് സമീപവും പോപ്പുലർ ഫ്രണ്ടിന്റെ വെള്ളക്കിണർ ഇർഷാദ് പള്ളിക്ക് സമീപവുമുള്ള ജില്ലാ കമ്മിറ്റി ഓഫീസുകളിൽ സൗത്ത് പൊലീസ് പരിശോധന നടത്തി. ഭാരവാഹികളോട് എത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്ന് പൊലീസ് വാതിൽ പൂട്ട് തകർത്ത് പ്രവേശിക്കുകയായിരുന്നു. പരിശോധനയുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.
പോപ്പുലർ ഫ്രണ്ടിന്റെയും എസ്‌ഡിപിഐയുടെയും മണ്ണഞ്ചേരിയിലെ ഓഫീസുകളിലും പൊലീസ് റെയ്ഡ് നടത്തി. മണ്ണഞ്ചേരി ജങ്‌ഷന് സമീപം ഇരുനിലകളിലായാണ് ഓഫീസുകൾ. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് തുറന്നുകിടക്കുകയായിരുന്നു. എസ്‌ഡിപിഐയുടെ ഓഫീസ് തുറപ്പിച്ചാണ് പൊലീസ് റെയ്ഡ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..