ചേർത്തല
കടക്കരപ്പള്ളിയിൽ യുവതിയെ ആക്രമിച്ച് ബോധംകെടുത്തി ബലാത്സംഗംചെയ്‌ത് കൊന്ന കേസിൽ ആർഎസ്‌എസുകാരനായ പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പൊലീസുകാരനെ ഡമ്മിയാക്കിയ തെളിവെടുപ്പിൽ പ്രതി കുറ്റകൃത്യം വിവരിച്ചു. ബന്ധുവായ യുവതിയെ തങ്കി കവലയിൽനിന്ന് സ്‌കൂട്ടറിൽ വീട്ടിലെത്തിച്ച് അകത്തിരുത്തി കൂടെ ജോലിചെയ്യുന്ന വ്യക്തിയെക്കുറിച്ച് ചോദിച്ചതുമുതൽ സംഭവങ്ങൾ പ്രതി വിവരിച്ചു. ചോദ്യത്തിനിടെ തർക്കം ഉണ്ടായപ്പോൾ മർദിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച് തല ജനാലയിൽ ഇടിപ്പിച്ചു. ബോധംകെട്ട് വീണപ്പോൾ ബലാത്സംഗംചെയ്‌തു. ശേഷം കഴുത്തിന് പിടിക്കുകയും മൂക്കുംവായും പൊത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുംചെയ്‌തു.
മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം മറവുചെയ്യാൻ വീട്ടുമുറ്റത്തേക്ക് ഇറക്കാൻ ശ്രമിച്ചു. ഇറങ്ങുന്ന പടിയിൽ മൃതദേഹം വച്ചതോടെ കമിഴ്‌ന്ന് നിലത്തുവീണപ്പോൾ പുറത്ത് ചവിട്ടി. മഴ തുടങ്ങിയതിനാൽ മൃതദേഹം മറവുചെയ്യാതെ വലിച്ചിഴച്ച് വീട്ടിലെ മറ്റൊരുമുറിയിൽ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്ന് പ്രതി വിവരിച്ചു. ഇതെല്ലാം ക്രമത്തിൽ ഡമ്മിയെ ഉപയോഗിച്ച് ആവിഷ്‌കരിച്ചു. ചൊവ്വാഴ്‌ച പകൽ 11 ഓടെ കനത്ത കാവലിലാണ് രതീഷിനെ വീട്ടിലെത്തിച്ചത്. ഇയാൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. ഫോറൻസിക്, വിരലടയാള വിദഗ്ധരും തെളിവെടുപ്പിൽ പങ്കെടുത്തു.
സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വീട്ടിലെത്തിച്ചത് എന്തിനെന്ന് വീടിനകത്ത് കയറുന്നതിന് മുമ്പ് യുവതി ചോദിച്ചിരുന്നു. ഒപ്പം ജോലിചെയ്യുന്ന വ്യക്തിയെക്കുറിച്ച് സംസാരിക്കാനെന്ന് മറുപടി നൽകിയാണ് മുറിക്കുള്ളിൽ കയറ്റിയത്. യുവതിയുടെ വീട്ടിൽനിന്ന് പ്രതിയെ ഫോണിൽ വിളിച്ചിരുന്നു. യുവതി അന്ന് വീട്ടിലേക്ക് വരില്ലെന്ന് ഇയാൾ മറുപടിനൽകി. യുവതിയുടെ ഫോൺ ശബ്‌ദിക്കാത്ത നിലയിലാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..