അമ്പലപ്പുഴ
മാലിന്യ സംസ്‌കരണത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തെളിനീരൊഴുകും അമ്പലപ്പുഴ പദ്ധതിയുടെ ഭാഗമായി കാക്കാഴം കാപ്പിത്തോടിന്റെ പുനർനിർമാണത്തിന് നടത്തുന്ന ശുചീകരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
അവനവന്റെ വീടുകളിലെ മാലിന്യം ചെറിയ ചെലവിൽ സംസ്‌കരിക്കാൻ സംവിധാനങ്ങളുണ്ട്. ഹരിതകർമസേന വലിയ സേവനമാണ് നടത്തുന്നത്. മാലിന്യം ജലസ്രോതസുകളിൽ തള്ളുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
കാപ്പിത്തോടിനെ വീണ്ടെടുക്കുന്നതിന്റെ ഒന്നാംഘട്ടമാണ് ആരംഭിച്ചത്. എച്ച് സലാം എംഎൽഎ മുൻകൈയെടുത്ത് കിഫ്ബിയിൽനിന്ന് 8.24 കോടി രൂപ ചെലവിട്ടാണ് പദ്ധതി. പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കളർകോടുമുതൽ പൂക്കൈതയാറുവരെയാണ് നവീകരിക്കുന്നത്.
എച്ച് സലാം എംഎൽഎ അധ്യക്ഷനായി. എ എം ആരിഫ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി സൈറസ്, ശോഭ ബാലൻ, സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീജ രതീഷ്, പഞ്ചായത്തംഗം അലിയാർ കുഞ്ഞുമോൻ, ലേഖമോൾ സനൽ, വിവിധ കക്ഷിനേതാക്കളായ എ ഓമനക്കുട്ടൻ, യു എം കബീർ, ബഷീർ തട്ടാപറമ്പിൽ, നസീർ സലാം, പഞ്ചായത്ത് സെക്രട്ടറി ജി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെഐഐഡിസി എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരൺ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..