മാന്നാർ
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേർ പിടിയിൽ. തിരുവല്ല ശങ്കരമംഗലം ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്‌ക്കമാലി സുബിൻ (കൊച്ചുമോൻ -–- 38), പരവൂർ മന്നം കാഞ്ഞിരപറമ്പിൽ അൻഷാദ് ഹമീദ് (30), പൊന്നാനി ആനപ്പടി പാലക്കൽ അബ്‌ദുൾ ഫഹദ് (35) എന്നിവരാണ് അറസ്‌റ്റിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു.
വെള്ളിയാഴ്‌ച പുലർച്ചെയാണ് ഫഹദിനെ പിടികൂടിയത്. യുവതിയുടെ വീട്ടിലേക്കുള്ള വഴി പ്രതികൾക്ക് കാണിച്ചുകൊടുത്ത മാന്നാർ റാന്നി പറമ്പിൽ പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ചെയ്‌തിരുന്നു. സംഘത്തെ സഹായിക്കുക മാത്രമാണ് ഇയാൾ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
ദുബൈയിൽനിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്‌മയഭവനത്തിൽ ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് വാഹനത്തിൽ തട്ടിക്കൊണ്ട് പോയി പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ബിന്ദു നടത്തിയിരുന്നു. നാലുപേർ ആണ് യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇനിയും പത്തോളം പ്രതികളാണുള്ളത്. ബാക്കിയുള്ള പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ജോസ്, എസ്എച്ച്ഒമാരായ എസ് ന്യൂമാൻ, പ്രതാന്ദ്രൻ, ബിജു, എസ്ഐ എസ് രാധാകൃഷ്‌ണപിള്ള, എഎസ്ഐമാരായ എം മധുസൂദനൻ, ശ്രീകുമാർ, ഇല്യാസ്, ഹാഷിം എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..