ആലപ്പുഴ
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കെ ഫോണിന്റെ ജില്ലയിലെ നിർമാണം അതിവേഗം മുന്നോട്ട്. ജില്ലയിലെ 560 സർക്കാർ ഓഫീസുകളെ ഇതിനകം കെ ഫോണുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഈ ഓഫീസുകളിൽ വൈകാതെ ഇന്റർനെറ്റുമെത്തും. 1600 കിലോമീറ്ററാണ് ജില്ലയിലെ കെ ഫോൺ ശൃംഖല. ഇതിന്റെ ആദ്യഘട്ടമായ 700 കിലോ മീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചുകഴിഞ്ഞു. 900 കിലോമീറ്ററാണ് രണ്ടാംഘട്ടം. ഇതിന്റെ കേബിൾ സ്ഥാപിക്കൽ ആരംഭിച്ചു.
സംസ്ഥാനത്തെ പ്രധാന ശൃംഖലയുമായി ജില്ലയെ ബന്ധിപ്പിക്കുന്ന കോർ പോയിന്റ് ഓഫ് പ്രസൻസിന്റെ (പിഒപി) നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. പുന്നപ്ര, തകഴി, എടത്വ, മാന്വർ, മാവേലിക്കര, നങ്ങ്യാർകുളങ്ങര, കരുവാറ്റ, ആലപ്പുഴയുടെ കീഴിൽ വരുന്ന ചുമത്ര, തിരുവല്ല എന്നിവിടങ്ങളിൽ പിഒപി സ്ഥാപിച്ചു കഴിഞ്ഞു.
ഈ സ്‌റ്റേഷനുകളുടെ പരിധിയിലുള്ള സർക്കാർ ഓഫീസുകളെയാണ് കെ ഫോണുമായ ബന്ധിപ്പിച്ചത്. കെഎസ്ഇബിയും കെഎസ്ഐടിഐഎലും ചേർന്ന് ആരംഭിച്ച കെഫോണിന്റെ നടത്തിപ്പ് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ്.
പദ്ധതിവഴി സ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കും. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയ്‌ക്കാണ് ആദ്യ പരിഗണന. സെക്കൻഡിൽ 800 ജിഗാബൈറ്റാണ് ഡാറ്റ കൈമാറ്റ വേഗത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..