അമ്പലപ്പുഴ
മഴയിൽ കൃഷിനശിച്ച പാടശേഖരങ്ങളിൽ നഷ്‌ടം വിലയിരുത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. പുന്നപ്രതെക്ക് 502 ഏക്കർ വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് പരിശോധന ആരംഭിച്ചത്. പഞ്ചായത്തിൽ 460 ഹെക്‌ടറിലാണ് കൃഷി. അഞ്ച് പാടശേഖരങ്ങളിൽ കൃഷിയിറക്കി. പുഞ്ച, രണ്ടാം കൃഷികളിലായി സീസണിൽ 12 കോടിയുടെ നെല്ലാണ് വിൽപ്പന നടത്തുന്നത്. ഇത്തവണ വിളവുണ്ടെങ്കിലും മഴയിൽ നെൽച്ചെടി വീണത് ആഘാതമായി. പരിശോധനയിൽ 30 ശതമാനം നെൽച്ചെടി വീണതായി കണ്ടെത്തിയിട്ടുണ്ട്.
ഏക്കറിന് 30,000 രൂപ വരെ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. നഷ്‌ടം വിലയിരുത്തി 10 ദിവസത്തിനുള്ളിൽ കൃഷി അസി. ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകും. എച്ച് സലാം എംഎൽഎ പരിശോധന ഉദ്ഘാടനംചെയ്‌തു. പകൽ 10.30 ഓടെ ആരംഭിച്ച പരിശോധന 3.30ന് അവസാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, സതി രമേശ്, റംല ഷിഹാബുദീൻ, ജൂലിലൂക്ക്, ബി ജഗന്നാഥ്, തോമസുകുട്ടി, ആർ റജിമോൻ, കെ ജഗദീശൻ, ഇ കെ ജയൻ, അനീഷ്, സി വി അനിയൻകുഞ്ഞ്, കെ എം ജുനൈദ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..