ആലപ്പുഴ
സ്‌കൂൾ തുറക്കലിന് മുന്നോടിയായി സ്‌കൂൾ ബസുകളുടെ ‘ഫിറ്റ്നസ്’ പരിശോധന പുരോഗമിക്കുന്നു. വിവിധ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളുടെ നേതൃത്വത്തിലാണ് പരിശോധന. ആലപ്പുഴ ആർടി ഓഫീസിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച തുടങ്ങും. മോട്ടോർവാഹനവകുപ്പിന്റെയും ആർടിഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ പ്രത്യേകസൗകര്യമൊരുക്കിയാണ് പരിശോധനയെന്ന് ആർടിഒ സജി പ്രസാദ് പറഞ്ഞു. ശനിയാഴ്‌ച പുറക്കാട് പള്ളി ഗ്രൗണ്ടിലും കാവുങ്കൽ അമ്പലം ഗ്രൗണ്ടിലും പരിശോധന നടത്തും. മാർഗനിർദേശങ്ങളിൽ പ്രധാനം വേഗപ്പൂട്ടും (സ്‌പീഡ് ഗവർണർ) ജിപിഎസുമാണ്. കുട്ടികളെ കൊണ്ടുപോകുന്ന എല്ലാവാഹനങ്ങളിലും വെള്ളപ്രതലത്തിൽ നീലഅക്ഷരത്തിൽ ‘ഓൺ സ്‌കൂൾ ഡ്യൂട്ടി’ എന്നെഴുതണം. വാതിലുകൾക്ക് എണ്ണത്തിന് തുല്യമായി ഡോർ അറ്റൻഡർ അല്ലെങ്കിൽ ആയമാർ നിർബന്ധമാണ്. ഡ്രൈവന്മാർ വെള്ളഷർട്ടും കറുത്തപാന്റും യൂണിഫോമായി ധരിക്കണം. സ്‌കൂളിന്റെ പേരും ഫോണും ഇരുവശങ്ങളിലും വേണം. പിന്നിൽ ചൈൽഡ് ലൈൻനമ്പർ (1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (100), മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺനമ്പർ പ്രദർശിപ്പിക്കണം. വാഹനത്തിൽ സുരക്ഷവാതിലും പ്രഥമ ശുശ്രൂഷക്കിറ്റും വേണം. നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വാഹനങ്ങളും പരിശോധിക്കണം. സാധുവായ വാഹനങ്ങളിൽ ടെസ്‌റ്റഡ് ഓക്കേ സ്‌റ്റിക്കർ പതിക്കും. ജില്ലയിൽ 1500ഓളം സ്‌കൂൾ ബസുണ്ട്.
ചേർത്തല സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ തിങ്കൾമുതൽ വെള്ളിവരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 12.30 വരെ ചേർത്തല കാളികുളത്തുള്ള സിഎഫ് ടെസ്‌റ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തും. ഡ്രൈവർമാർ, അറ്റൻഡർമാർ തുടങ്ങിയവർക്ക് ശനിയാഴ്‌ച ബോധവൽക്കരണ ക്ലാസ് നൽകും. രാവിലെ 9.30 മുതൽ 12.30 വരെ ചേർത്തല മുനിസിപ്പൽ ടൗൺഹാൾ ഓഡിറ്റോറിയത്തിലാണ് ക്ലാസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..