മാന്നാർ
എയർപോർട്ടിലും റെയിൽവേയിലും ജോലിവാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കോഴിക്കോട്, തിരുവനന്തരപുരം സ്വദേശികളെ പിടികൂടി. മാന്നാർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരിചേതന വീട്ടിൽ കെ പി സന്ദീപ് (42),തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടിൽ ഡി ശങ്കർ (52) എന്നിവരെയാണ് തിരുവനന്തപുരത്തുനിന്ന് മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്‌ത്‌ത്.
ക്യാബിൻ ക്രൂആയും റെയിൽവേയിൽ ഡിവിഷണൽ ഓഫീസിലും ജോലി വാഗ്ദാനം ചെയ്‌ത് രണ്ടുയുവാക്കളിൽ നിന്ന് 20 ലക്ഷമാണ് ഇവർ തട്ടിയത്. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് മാന്നാർ കുരട്ടിക്കാട് സ്വദേശികളായ യുവാക്കൾ പണം നൽകിയത്. ക്യാബിൻ ക്രൂ ജോലിക്ക് ആറ് ലക്ഷവും റെയിൽവേയിൽ പതിനാല് ലക്ഷവുമാണ് സെക്രട്ടറിയേറ്റിൽ ജോലിക്കാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട പ്രതികൾ വാങ്ങിയത്. ഒന്നാം പ്രതി സന്ദീപ് ഇപ്പോൾ തിരുവനന്തപുരം നന്ദാവനത്തെ അശ്വതി എന്ന വീട്ടിലാണ് താമസം. പണം നൽകി മാസങ്ങളായിട്ടും വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ യുവാക്കൾ പ്രതികളെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ അവധിപറഞ്ഞ് ഒഴിയുകയായിരുന്നു പതിവ്.
ഒടുവിൽ പണം തിരിച്ചു നൽകാമെന്ന് പറഞ്ഞ പ്രതികൾ 20 ലക്ഷം രൂപയുടെ ചെക്ക് പരാതിക്കാർക്ക് കൈമാറി. ചെക്ക് ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണം ഇല്ലെന്നും ഉപയോഗമില്ലാത്ത അക്കൗണ്ടാണെന്നും കണ്ടെത്തി.തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്‌റ്റ് വിവരം അറിഞ്ഞ് ഹരിപ്പാട് നിന്നും സമാന പരാതികളെത്തിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സന്ദീപിന്റെ പേരിൽ ഹരിപ്പാട് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു.
മാന്നാർ എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരോൾഡ് ജോർജ്, എ എസ് ഐ ബിന്ദു, സി പി ഒ ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സജീവ്, സാജിദ്, ഹോം ഗാർഡ് മാരായ ഷിബു, ജോൺസൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..