ആലപ്പുഴ
ജില്ലയിൽ ഡെങ്കിപ്പനി ആശങ്ക വേണ്ടെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ജമുനാ വർഗീസ് അറിയിച്ചു. വാർഡ് മുതൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും കൊതുക് നിർമാർജനത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.
വെള്ളക്കെട്ടുകളിലും വെള്ളംനിൽക്കുന്ന താഴ്‌ന്ന പ്രശേങ്ങളിലും കൊതുകുകൾ വളരാനും മറ്റു രോഗങ്ങളും വരാനും സാധ്യത കൂടുതലാണ്. ഇടവിട്ട മഴ ഡെങ്കിപ്പനിക്ക് സാധ്യതയായേക്കാം. നിലവിൽ ജില്ലയിൽ 503 പനി ബാധിതരുണ്ട്. ഒരാൾക്ക് എലിപ്പനിയാണ്. മുഹമ്മയിലും കുപ്പപ്പുറത്തും ഡെങ്കി റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാലിപ്പോൾ കേസുകളില്ല. സംസ്ഥാനത്താകെ 48പേരാണ് ഡെങ്കി ബാധിതർ. ഈ വർഷം 38 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത്.
പകർച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതയോഗം ചേർന്നു. 2013നും 17നും സമാനമായി ഈ വർഷവും ഡെങ്കിപ്പനി വർധിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ജാഗ്രതാ നിർദേശം നൽകിയതിനാൽ കേസുകൾ വർധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സ്‌കൂളുകളിലും ഓഫീസുകളിലും വീടുകളിലുമൊക്കെ ഡ്രൈഡേ ആചരിക്കണമെന്നും മന്ത്രി പറഞ്ഞു.
പനി, തലവേദന, കണ്ണിനു പിന്നിൽ വേദന, ശക്തമായ പേശി വേദന, സന്ധി വേദന, വയറുവേദന, തുടർച്ചയായ ഛർദി, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണങ്ങൾ. ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിൽ കൂടിയ തോതിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..