ആലപ്പുഴ
ജില്ലയിൽ വേനൽമഴ കുറഞ്ഞതോടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതനിർദേശം പിൻവലിച്ചു. തിങ്കളാഴ്‌ച 11.64 മി.മീറ്റർ മഴപെയ്‌തു. ചേർത്തല:- 8.00, മങ്കൊമ്പ്-: 5.02, മാവേലിക്കര-:16.2, കായംകുളം-: 17.00, കാർത്തികപ്പള്ളി: -17.00 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്. ഞായർ രാവിലെ എട്ടുമുതൽ തിങ്കൾ രാവിലെ എട്ടുവരെയുള്ള കണക്കാണിത്. ശനി, ഞായർ ദിവസങ്ങളിൽ കാര്യമായി മഴയുണ്ടായില്ല.
കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ വെള്ളക്കെട്ടിന് മാറ്റമില്ല. വിളവെടുക്കാനായതും കൊയ്‍തെടുത്ത നെല്ലും നശിച്ചു. കൊയ്‍ത്ത് പൂർത്തിയാക്കി സംഭരണത്തിന് കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത മഴ. ജില്ലയിൽ 16 ഇടത്താണ് ഈ ദിവസങ്ങളിൽ മടവീണത്. തിങ്കളാഴ്‌ച വീയപുരം കൃഷിഭവന് കീഴിൽ ചെക്കാമയിക്കേരി പടശേഖരത്തിലാണ് ഒടുവിൽ മടവീണത്. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ 150 ഏക്കർ മൂലപള്ളിക്കാട്‌കരി കാച്ചാംകോണം പാടശേഖരത്തിലെ കർഷകർക്ക് 120 ദിവസം പിന്നിട്ടിട്ടും വിളവെടുക്കാനായിട്ടില്ല.
ഹരിപ്പാട് പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിലെ 110 ഏക്കറിലെ നെൽകൃഷിയും നശിച്ചുതുടങ്ങി. പള്ളിപ്പാട് ചിറക്കുഴി 100 ഏക്കർ പാടശേഖരം, വീയപുരം പോട്ടകളയ്‍ക്കാട് പാടശേഖരം എന്നിവിടങ്ങളിൽ ഇനിയും നെല്ല് കൊയ്യാനുണ്ട്.കടലാക്രമണസാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..