ആലപ്പുഴ
രേഖകളില്ലാതെ കൊണ്ടുവന്ന 4.56 കോടി രൂപയുടെ സ്വർണം ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടരമാസത്തിനിടെ ഇന്റലിജൻസിന്റെ മൂന്നു സ്‌ക്വാഡ് നടത്തിയ 13 പരിശോധനകളിലാണ് 9.81 കിലോ സ്വർണം പിടിച്ചെടുത്തത്.
മഹാരാഷ്‌ട്ര, തൃശൂർ എന്നിവിടങ്ങളിൽനിന്ന് ആഭരണങ്ങളാക്കി കൊണ്ടുവന്നതാണ് സ്വർണമെന്ന് ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ വി അജിത്ത് അറിയിച്ചു. ജില്ലയിലെ വ്യാപാരികൾക്കുള്ളതായിരുന്നു സ്വർണം. റെയിൽ, റോഡ് മാർഗങ്ങളിലാണ് കടത്താൻ ശ്രമിച്ചത്. സ്വർണനികുതി വെട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.
ഇന്റലിജൻസ് സ്‌ക്വാഡ് ഒന്ന് നടത്തിയ നാല് പരിശോധനകളിൽ 4.37 കിലോ സ്വർണം പിടിച്ചു. ഇതിന് 2.17 കോടി വിലവരും. കേസിന് പുറമേ 11.18 ലക്ഷം രൂപ പിഴ ചുമത്തി. സ്‌ക്വാഡ് രണ്ട് ഏഴ് പരിശോധനകളിലായി 1.82 കോടിയുടെ 3.93 കിലോ സ്വർണം കണ്ടെടുത്തു. 10.88 ലക്ഷം രൂപ പിഴ ചുമത്തി. സ്‌ക്വാഡ് മൂന്ന് 57.45 ലക്ഷത്തിന്റെ 1.14 കിലോ സ്വർണം പിടിച്ചു. 3.54 ലക്ഷം പിഴ ഇടാക്കി.
പരിശോധനയിൽ ഉദ്യോഗസ്ഥരായ ബി മുഹമ്മദ് ഫൈസൽ, ജെ ഉദയകുമാർ, ടി കെ സനൽകുമാർ, കെ രാജേന്ദ്രൻ, എ ഇ അഗസ്‌റ്റിൻ, എ സലീം, പി സ്‌മിത, പി എൻ ഷബ്ന, എസ് സുപ്രിയ, ആർ പ്രമോദ്, ഡി രാജേഷ്, യു എസ് രാജേഷ്, ആർ രത്നലാൽ, ടി ജിജോമോൻ, ജോർജ് ജോസഫ്, സജീവൻ, സുജിത് ഹരിദാസ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..