ആലപ്പുഴ
ഇന്ത്യയുടെ ചരിത്രം തിരുത്താൻ ഭരണാധികാരികൾ നടത്തുന്ന ശ്രമം രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "തിരുത്തപ്പെടുന്ന ഇന്ത്യാചരിത്രം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ മാറ്റം വരുത്തുന്നത് ലഭ്യമായ ഒരുതെളിവിന്റെയും അടിസ്ഥാനത്തിലല്ല. ആധുനിക കാലത്ത് ബോധപൂർവം സൃഷ്ടിക്കുന്ന കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമാണെന്ന് പഠിപ്പിക്കുന്നു. സരസ്വതി മന്ദിർ, ശിശുമന്ദിർ തുടങ്ങിയ ആർഎസ്എസ് സ്കൂളുകളിൽ മാത്രം പഠിപ്പിച്ചിരുന്നവ എൻസിആർ ടി സിലബസിൽപ്പെടുത്തി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. ആർഎസ്‌എസിന് ഒരുപങ്കുമില്ലാത്ത ചരിത്രം ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്.
ചരിത്രം മാത്രമല്ല, സാമ്പത്തിക ശാസ്ത്രവും ഗണിതവും ഭൂമിശാസ്‌ത്രവും എല്ലാം മാറ്റുന്നു. ചരിത്രം മാറ്റുന്നത് സ്ഥിരംസംവിധാനമായി മാറി. അടിയന്തരാവസ്ഥയ്ക്കുശേഷം മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരത്തൽ വന്നപ്പോഴും ജനസംഘത്തിന്റെ സമ്മർദത്തിനു വഴങ്ങി ചരിത്രത്തിൽ മാറ്റംവരുത്തി. പൊതുധാരയിൽ മിഥ്യാധാരണ വളർത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..