ആലപ്പുഴ
പതിനേഴ് വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ കാണാതായ രാഹുലിന്റെ അച്ഛൻ വീടിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ പൂന്തോപ്പ് വാർഡ് രാഹുൽനിവാസിൽ എ ആർ രാജു (55) ആണ് മരിച്ചത്. ഞായർ രാത്രി 8.30 ഓടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകൾ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിലായിരുന്നു. ഇവർ തിരിച്ചെത്തി വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല. സമീപവാസികളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. രാജു ഞായറാഴ്‍ച എറണാകുളത്ത് ജോലിക്ക് അഭിമുഖത്തിന് പോയിരുന്നെന്നും വൈകിയാണ് തിരികെയെത്തിയതെന്നും നാട്ടുകാർ പറഞ്ഞു. മകന്‍ രാഹുലിന്റെ തിരോധാനത്തോടെയാണ് രാജു ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
2005 മെയ് 18ന് വേനലവധിക്ക് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെയാണ് രാഹുലിനെ കാണാതാകുന്നത്. ഏഴുവയസ് പൂർത്തിയാകും മുമ്പായിരുന്നു തിരോധാനം.
സിബിഐ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ അന്വേഷിച്ചിട്ടും ഒരുസൂചനയും കിട്ടിയില്ല. 2013ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. 2015 വരെ സിബിഐ അന്വേഷണം തുടർന്നെങ്കിലും ഫലമുണ്ടായില്ല. എങ്കിലും മകൻ ഒരുനാൾ വീട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു രാജുവും കുടുംബവും. കഴിഞ്ഞ 18ന് രാഹുലിനെ കാണാതായി 17 വർഷം പൂർത്തിയായി. രാജുവിന്റെ ഭാര്യ മിനി കൺസ്യൂമർഫെഡ് നീതി സ്‌റ്റോർ ജീവനക്കാരിയാണ്. മകൾ: ശിവാനി (ഒമ്പതാം ക്ലാസ് വിദ്യാർഥിനി). മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..