ആലപ്പുഴ
കടുത്തവേനലും വരൾച്ചയും നേരിടാനും നഷ്ടമായ ജലസമ്പത്ത് തിരികെപ്പിടിച്ച് സംരക്ഷിച്ച് നിലനിർത്താനും കുളങ്ങളുടെ വീണ്ടെടുപ്പിന് തുടക്കമായി. ജില്ലയിൽ 49 കുളത്തിന്റെ പുനരുജ്ജീവനവും നിർമാണവുമാണ് പുരോഗമിക്കുന്നത്. ചെങ്ങന്നൂർ ബ്ലോക്കിൽ 12ഉം മാവേലിക്കരയിൽ 11ഉം ഭരണിക്കാവിൽ ആറും പട്ടണക്കാട് നാലും കഞ്ഞിക്കുഴി, മുതുകുളം, തൈക്കാട്ടുശേരി ബ്ലോക്കുകളിൽ മൂന്നുവീതവും ഹരിപ്പാട്, ആര്യാട് രണ്ടും അമ്പലപ്പുഴയിൽ ഒന്നും കുളങ്ങളാണ് പദ്ധതിയിലുള്ളത്.
ജലം സംഭരിച്ച് നിർത്താൻ കഴിയുന്ന മാധ്യമം എന്ന നിലയിലാണ് കുളങ്ങളുടെ നിർമാണവും പുനരുജ്ജീവനവും നടത്തുന്നത്. എൽഡിഎഫ് സർക്കാരിന്റെ മൂന്നാം 100 ദിന കർമപരിപാടിയുടെ ഭാഗമാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിലാണ് ജില്ലയിൽ കുളങ്ങളുടെ നിർമാണവും പുനരുദ്ധാരണവും പുരോഗമിക്കുന്നത്. നവീകരിച്ച വളവനാട് കേശാംകുളം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത അധ്യക്ഷയായി. കെ ജെ ടോമി, വി സജി, എം രജിഷ്, വി ഡി അംബുജാക്ഷൻ, സി എസ് ജയചന്ദ്രൻ, മായ, പഞ്ചായത്ത് സെക്രട്ടറി കെ രേഖ, സുമ ശിവദാസ് എന്നിവർ സംസാരിച്ചു.
ജല ബജറ്റൊരുക്കി ഹരിതകേരള മിഷൻ
ജില്ലയിലെ ജലലഭ്യതയെ ശാസ്‌ത്രീയമായി പഠിക്കാനും ദൗർലഭ്യം പരിഹരിക്കാനും ലക്ഷ്യമിട്ട് ജല ബജറ്റ് തയാറാക്കി. ഹരിതകേരള മിഷൻ നേതൃത്വത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജലബജറ്റ് തയാറാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പ്രദേശത്തെ ജലലഭ്യത, ഉപയോഗം, ഭൂഗർഭ ജലവിതാനം, വെള്ളത്തിന്റെ ദുരുപയോഗം എന്നിവ സംബന്ധിച്ച് ശാസ്‌ത്രീയവും സമഗ്രവുമായ പഠനം നടത്തും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിനെയാണ് പദ്ധതിക്കായി ജില്ലയിൽ തെരഞ്ഞെടുത്തത്. ജല ബജറ്റ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..