24 April Wednesday
ദേശീയപാത ഭൂമി ഏറ്റെടുക്കൽ

നഷ്‌ടപരിഹാരം നല്‍കിയത്‌ 
2882 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ദേശീയപാത വികസന പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ ബൈപാസില്‍ നിര്‍മിക്കുന്ന പാലം 
കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പരിശോധിക്കുന്നു

ആലപ്പുഴ
ദേശീയപാത (എൻഎച്ച് 66) ആറുവരിയായി വികസിപ്പിക്കാൻ ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കും. 31 വില്ലേജുകളിലായി 81 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസനം. മൂന്നു റീച്ചുകളായാണ് നിർമാണം നടത്തുന്നത്. ദേശീയപാതയ്‌ക്കായി സ്ഥലംവിട്ടു നൽകിയവർക്കുള്ള നഷ്‌ടപരിഹാരത്തുകയുടെ വിതരണം അവസാനഘട്ടത്തിലാണ്.
 ജില്ലയിൽ ഇതുവരെ നഷ്‌ടപരിഹാരമായി 2882.15 കോടി രൂപയാണ് വിതരണം ചെയ്‌തത്. ആകെ 3,180.53 കോടി രൂപയാണ് നഷ്‌ടപരിഹാരത്തുകയായി നൽകാൻ അനുവദിച്ചത്. 90.62 ശതമാനം പണവും ഇതിനോടകം വിതരണം ചെയ്‌തു. ചേർത്തലയിൽ സെന്റിന് 4,48,451 രൂപയും ആലപ്പുഴയിൽ 4,94,172 രൂപയും ഹരിപ്പാട് 5,40,539 രൂപയുമാണ് നഷ്‌ടപരിഹാര തുകയായി നൽകിയത്. സ്ഥലത്തിന് മാത്രമുള്ള വിലയാണിത്.
 ഇതുവരെ നഷ്‌ടപരിഹാരം ലഭിക്കാത്തവർക്കും രേഖകൾ ഹാജരാക്കാത്തവർക്കുമായി പ്രത്യേക അദാലത്തുകൾ നടത്തി. സ്ഥലം ഏറ്റെടുക്കലിനുശേഷം വിവിധ പ്രദേശങ്ങളിൽ ഭൂമി നിരപ്പാക്കൽ, സ്ലാബ് നിർമാണം, സർവീസ് റോഡ് നിർമാണം തുടങ്ങിയ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
 102.09 ഹെക്‌ടർ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്. ജില്ലയിൽ ആകെ 106.14 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 93.55 ഹെക്‌ടർ സ്വകാര്യഭൂമിയും 12.59 ഹെക്‌ടർ സർക്കാർ ഭൂമിയുമാണ്. ഇതിനോടകം 97 ശതമാനം ഭൂമിയും ഏറ്റെടുത്തു.
പൊളിച്ചത് 4505 കെട്ടിടം
തുറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗങ്ങളിലായി ആകെ 4,807 കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. ഇതിൽ 4,505 കെട്ടിടങ്ങൾ പൊളിച്ചു. തുറവൂർ മുതൽ പറവൂർ വരെയുള്ള റീച്ചിൽ 1,444 കെട്ടിടങ്ങളുണ്ട്. ഇതിൽ 1,341 കെട്ടിടങ്ങൾ പൊളിച്ചു. പറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള 2,917 കെട്ടിടങ്ങളിൽ 2,731 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. കൊറ്റുകുളങ്ങര മുതൽ ഓച്ചിറ വരെയുള്ള 4,46 കെട്ടിടങ്ങളിൽ 4,33 എണ്ണവും പൊളിച്ചു നീക്കി.
നഷ്‌ടപരിഹാര നിർണയം
2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമിയിലും കെട്ടിടങ്ങളിലും ഉൾപ്പെടെയുള്ള എല്ലാ നിർമിതികൾക്കും കാർഷികവിളകൾക്കും മരങ്ങൾക്കും പ്രത്യേകമായി വില നിർണയം നടത്തി സമാശ്വാസ പ്രതിഫലവും ചേർത്ത് ഇരട്ടി തുകയാണ് നഷ്‌ടപരിഹാരമായി നൽകുന്നത്.
ഇങ്ങനെ ഭൂമിക്ക് നിശ്ചയിച്ച വിലയ്‌ക്ക്‌, 3എ വിജ്ഞാപന തീയതി മുതൽ 3 ജി (1) പ്രകാരം അവാർഡ് നിശ്ചയിക്കുന്ന തീയതി വരെയുള്ള ദിവസങ്ങൾക്ക് 12 ശതമാനം അധികഭൂമി വിലയും നൽകും. നഗരസഭാ പരിധിയിൽനിന്ന് 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 1.2 ഗുണനഘടകവും 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 1.4 ഗുണനഘടകവും ലഭിക്കും. ഭൂമിയുടെ അടിസ്ഥാന വിലയും ഗുണനഘടകവും ഉൾപ്പെടുന്ന തുകയ്‌ക്ക്‌ 100 ശതമാനം സമാശ്വാസ പ്രതിഫലവും ലഭിക്കും. അധിക ഭൂമി വില നൽകിയവയ്‌ക്ക്‌ സമാശ്വാസ പ്രതിഫലമില്ല. ഭൂമിയിലെ കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കും വില നിശ്ചയിച്ചത് ദേശീയപാത അതോറിറ്റി നിയോഗിച്ച സ്ട്രക്ചർ വാല്യൂ ഏജൻസിയാണ്. ഇവർ നിർണയിച്ച വില സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് അംഗീകാരം നൽകി സമർപ്പിക്കുന്ന വിലയാണ് നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top