28 March Thursday

കണ്ട് മടങ്ങിയില്ല; 
നീന്തിക്കീഴടക്കി അഞ്ചുവയസുകാരന്‍

യൂസുഫ്‌ പല്ലാരിമംഗലംUpdated: Sunday May 22, 2022

നീരജ് വേമ്പനാട്ട് കായലില്‍ നീന്തുന്നു

കവളങ്ങാട്
വേമ്പനാട്ട് കായൽ നീന്തിക്കടന്ന് അഞ്ചുവയസ്സുകാരൻ നീരജ് ശ്രീകാന്ത്. പല്ലാരിമംഗലം കണ്ണാപറമ്പിൽ ശ്രീകാന്തിന്റെയും അനുപമയുടെയും മകൻ നീരജ്, പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ യുകെജി വിദ്യാർഥിയാണ്. കണിയാംകുടി പുഴയിലും വാരപ്പെട്ടി പഞ്ചായത്തിന്റെ നീന്തൽക്കുളത്തിലുമായിരുന്നു പരിശീലനം. കായലിൽ നീന്തുന്നതാകട്ടെ ഇതാദ്യവും. നീന്തലിന്റെ ബാലപാഠങ്ങൾമുതൽ പഠിപ്പിക്കാൻ കോച്ച് ബിജു തങ്കപ്പൻ എടുത്തത് ആകെ നാലുമാസം. വെള്ളത്തിൽ മുങ്ങിയുള്ള അപകടവാർത്തകളാണ് കുട്ടിയെ നീന്തലിന്‌ അയക്കാൻ പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ശക്തമായ ഓളവും ഒഴുക്കും മഴയും തുടങ്ങി പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നാലരക്കിലോമീറ്റർ ദൂരം 1.58 മണിക്കൂർകൊണ്ടാണ് നീരജ് നീന്തിയത്. 
ശനി രാവിലെ എട്ടിന് ആലപ്പുഴ ചേർത്തല തവണക്കടവിൽ എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ് പള്ളിപ്പുറം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ കെ ഷിജി, വാരപ്പെട്ടി പഞ്ചായത്ത്‌ അംഗം സി ശ്രീകല, കോച്ച് ബിജു തങ്കപ്പൻ, പരിപാടിയുടെ കോ–-ഓർഡിനേറ്റർ ഷിഹാബ് സൈനു എന്നിവർ പങ്കെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം കോവിലകത്തുംകടവിൽ സി കെ ആശ എംഎൽഎ ഇവരെ സ്വീകരിച്ചു. ചെയർപേഴ്സൺ രേണുക രവി, ഗായകൻ ദേവാനന്ദ് എന്നിവരും ആശംസ അറിയിച്ചെത്തി. കോതമംഗലത്തെ നീന്തൽ പരിശീലന കേന്ദ്രമായ ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണ് നീന്തൽ സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top