ഹരിപ്പാട്
പക്ഷിപ്പനി സ്ഥിരീകരിച്ച വീയപുരത്ത് 6920 താറാവുകളെ കൊന്നു. വെള്ളംകുളങ്ങര കരീപാടത്തിന് സമീപം വെള്ളിയാഴ്‌ചയാണ് താറാവുകളെ നശിപ്പിച്ചത്. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റേതാണ് താറാവുകൾ. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് നടപടി.
നേരത്തെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വീയപുരം പഞ്ചായത്തിലേക്ക് പുറത്തുനിന്നും പക്ഷികളെ എത്തിക്കുന്നതിന് കലക്ടർ ഏർപ്പെടുത്തിയ നിരോധനം ലംഘിച്ച് താമരക്കുളത്തുനിന്നും കൊണ്ടുവന്ന താറാവുകൾക്കാണ് രോഗം ബാധിച്ചത്.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി ബോധപൂർവം താറാവുകളെ കൊണ്ടുവന്നത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. നഷ്ടപരിഹാരം നൽകില്ലെന്ന് ഉടമയെ രേഖാമൂലം അറിയിച്ചശേഷമാണ് താറാവുകളെ നശിപ്പിക്കുന്ന നടപടി ആരംഭിച്ചത്.
രോഗവ്യാപനത്തിന് ഇടയാക്കിയതിന് ഉടമയ്‌ക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ പൊലീസിനെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറെയും കലക്ടർ ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..