19 April Friday

നാടുണർത്തി ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

പൊതുസമ്മേളന നഗറായ മല്ലുസ്വരാജ്യം നഗറിലേക്ക് നേതാക്കളും പ്രതിനിധികളും കാൽനടയായി എത്തുന്നു

മല്ലു സ്വരാജ്യം നഗർ (ആലപ്പുഴ 
ഇ എം എസ്‌ സ്‌റ്റേഡിയം)    
കഴിഞ്ഞകാല പോരാട്ടങ്ങളിൽ മഹിളാ പ്രസ്ഥാനത്തിന്‌ ത്യാഗോജ്വലമായി നേതൃത്വം നൽകി കടന്നുപോയ സുശീല ഗോപാലൻ, സി വി സാറാമ്മ, രക്തസാക്ഷിത്വം വരിച്ച കള്ളിക്കാട്ടെ ഭാർഗവി എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങളിൽനിന്നുള്ള കൊടി, കപ്പി, കയർ ജാഥകൾ വലിയചുടുകാട്‌ സംഗമിച്ചു. വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ്‌ കൊടിമര, ദീപശിഖാ ജാഥകൾ പ്രയാണം തുടങ്ങിയത്‌. അത്‌ലീറ്റുകളുടെ അകമ്പടിയിൽ ദീപശിഖ വഹിച്ചുള്ള ജാഥ മല്ലുസ്വരാജ്യം നഗറിലെത്തി.  
പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽ സുശീല ഗോപാലന്റെ സ്‌മൃതി മണ്ഡപത്തിൽവച്ച്‌ കെ കെ ശൈലജ ജാഥാ ക്യാപ്‌റ്റൻ കെ കെ ജയമ്മയ്‌ക്ക്‌ കൈമാറി. കെ ജി രാജേശ്വരി അധ്യക്ഷയായി. പ്രഭാമധു, ജലജ ചന്ദ്രൻ, ഷീന സനൽകുമാർ, പി ഡി ശ്രീദേവി എന്നിവർ സംസാരിച്ചു.  
പൊതുസമ്മേളനനഗറിൽ ഉയർത്താനുള്ള പതാക കള്ളിക്കാട്‌ ഭാർഗവിയുടെയും നീലകണ്‌ഠന്റെയും സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ഡോ. ടി എൻ സീമ ജാഥാക്യാപ്‌റ്റൻ ലീല അഭിലാഷിന്‌ കൈമാറി. വി സുഗതൻ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്‌ളെ, സുസ്‌മിത ദിലീപ്‌, ജി രാജമ്മ, പുഷ്‌പലത, സുശീല മണി, ടി ആർ വത്സല എന്നിവർ സംസാരിച്ചു. വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ പി കെ ശ്രീമതി ജാഥാ ക്യാപ്‌റ്റൻ ജി രാജമ്മയ്‌ക്ക്‌ കൊടിമരവും സംസ്ഥാന ട്രഷറർ ഇ പത്മാവതി ജാഥാ ക്യാപ്‌റ്റൻ പി എ ജുമൈലത്തിന്‌ ദീപശിഖയും കൈമാറി. മറിയം ധാവ്‌ളെ, സി എസ്‌ സുജാത, സൂസൻ കോടി, ടി എൻ സീമ, പ്രഭാമധു, കെ ജി രാജേശ്വരി, ബിന പിള്ള, പി കെ സൈനബ, റോസക്കുട്ടി, സുകന്യ എന്നവർ സംസാരിച്ചു. 
ചെങ്ങന്നൂരിൽ സി വി സാറാമ്മയുടെ സ്‌മൃതിമണ്ഡപത്തിൽനിന്നുള്ള കപ്പികയർ ജാഥ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്‌ഘാടനംചെയ്‌തു. പുഷ്‌പലത മധുവാണ്‌ ജാഥാ ക്യാപ്‌റ്റൻ. യു സുഭാഷ്‌ അധ്യക്ഷനായി. അഡ്വ. ദിവ്യ ദീപ, ഹേമലത മോഹൻ, എം എച്ച്‌ റഷീദ്‌, എം ശശികുമാർ എന്നിവർ സംസാരിച്ചു.

സ്‌ത്രീ മുന്നേറ്റത്തിൽ 
കേരളം മാതൃക: 
മറിയം ധാവ്ളെ

ആലപ്പുഴ
സ്‌ത്രീ–--പുരുഷ സമത്വത്തിനുള്ള പോരാട്ടങ്ങളിൽ കേരളത്തിലെ സ്‌ത്രീകൾക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ സെക്രട്ടറി മറിയം ധാവ്ളെ പറഞ്ഞു. കൊടിമര-–-ദീപശിഖ റാലി ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
 മറ്റ് സംസ്ഥാനങ്ങളിൽ 100 മഹിളകൾ പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ അഭ്യസ്‌തവിദ്യർ കൈ ഉയർത്താൻ പറയുമ്പോൾ 15-–-20 കൈകളാണ് ഉയരുക. കേരളത്തിലാകട്ടെ 100 കൈകളും ഉയരും. വിദ്യാസമ്പന്നരായതിനാൽ അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ സ്‌ത്രീകൾക്ക് കഴിയുന്നു. ബിഹാറിലും ഗുജറാത്തിലുമെല്ലാം സ്വന്തം ഭർത്താവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും സ്‌ത്രീകൾക്കില്ല. മിശ്രവിവാഹത്തിന്റെ പേരിൽ കൊലപാതകങ്ങൾ തുടരുകയാണ്.
 വിദ്യാസമ്പന്നരായ സ്‌ത്രീകൾപോലും വിവാഹിതരായി കുടുംബങ്ങളിൽ ഒതുങ്ങിപ്പോകുമ്പോൾ കേരളത്തിൽ സ്ഥിതി അതല്ല. നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണ്‌. രാജ്യത്താകെയുള്ള സ്‌ത്രീസമത്വ പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ ഈ മുന്നേറ്റം സഹായകമാണെന്നും മറിയം ധാവ്ളെ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top