ആലപ്പുഴ
മഴയിലും കാറ്റിലും മരംവീണ് ജില്ലയിൽ നാലുവീടുകൾ ഭാഗികമായി തകർന്നു. കലവൂർ, ആര്യാട് തെക്ക്, പഴവീട്, പത്തിയൂർ എന്നിവിടങ്ങളിലാണ് സംഭവം. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്.
വെള്ളിയാഴ്‌ച മഴയ്‌ക്ക് നേരിയശമനമുണ്ടായി. വരുന്ന അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ജില്ലയിൽ ശനിയാഴ്‌ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതനിർദേശം നൽകി. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ കടലിൽ പോകരുത്. ആറാട്ടുപുഴയിലും ഒറ്റമശ്ശേരിയിലും കടലേറ്റം ശക്തമാണ്.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ നെൽകൃഷി നാശം റിപ്പോർട്ട് ചെയ്‌തു. വള്ളികുന്നം പുഞ്ചയിലെ വിളവെടുപ്പിന് പാകമായ 40 ഏക്കർ നെൽകൃഷി നശിച്ചു. ഭരണിക്കാവിൽ 22 ഏക്കറിലെ എള്ളുകൃഷി നശിച്ചു. ഇലിപ്പക്കുളം, മഞ്ഞാടിത്തറ, വെട്ടിക്കോട് ഭാഗങ്ങളിലെ പാടശേഖരങ്ങളിൽ നടത്തിയ എള്ളുകൃഷിയാണ് നശിച്ചത്. കിഴക്കൻവെള്ളത്തിന്റെ വരവിൽ അച്ചൻകോവിലാർ, പമ്പ നദികളിൽ ജലനിരപ്പ് ഉയരുമെന്ന ആശങ്കയുണ്ട്. ജലനിരപ്പ് ഉയർന്നാൽ നൂറനാട് പഞ്ചായത്തിലെ ആറ്റുവ, ചെറുമുഖ, ഇടപ്പോൺ വാർഡുകളിൽ വെള്ളംകയറും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളി സ്‌പിൽവേയിലെ 38 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നതിനാൽ ജലം ഒഴുകിപോകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..