-മാവേലിക്കര
മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മാവേലിക്കര ബ്ലോക്ക് പരിധിയിൽ ഇതുവരെ രണ്ടുകോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക റിപ്പോർട്ട്.
തഴക്കര, ചെട്ടികുളങ്ങര, തെക്കേക്കര, ചെന്നിത്തല പഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമായി 150 ഏക്കറിലേറെ കൃഷി നശിച്ചു. നഷ്ടത്തിന്റെ തോത് ഇനിയുമുയരാനാണ് സാധ്യത.
650 കർഷകരുടെ വിവിധ കൃഷികളാണ് വെള്ളത്തിലായത്. കായ് ഫലമുള്ള നൂറ്റമ്പതോളം തെങ്ങുകൾ, 550 തെങ്ങിൻ തൈകൾ, 50 ഏക്കറിലെ കിഴങ്ങു വർഗങ്ങൾ, 4 ഏക്കർ വെറ്റകൃഷി, 14 ഏക്കർ പന്തലിട്ട പച്ചക്കറി, 13 ഏക്കർ പന്തലിടാത്ത പച്ചക്കറി, 15000 ഏത്തവാഴത്തൈകൾ, 18000 കുലച്ച ഏത്തവാഴകൾ എന്നിവ നശിച്ചു. വെട്ടിയാർ കോട്ടവിള കിഴക്കതിൽ ജനാർദനൻ, കളീക്ക വടക്കതിൽ വി മോഹനൻ, മിനി വിഹാറിൽ ശിവരാമൻ, കാട്ടുപറമ്പിൽ പടീറ്റതിൽ രാജു, അനശ്വരയിൽ മോഹനൻ, കോട്ടവിളയിൽ മധുകുമാർ, ചെറുവല്ലൂർ പടീറ്റതിൽ ശിവരാമൻ, ചെമ്പരത്തിൽ പടിഞ്ഞാറേതിൽ രാജേന്ദ്രക്കുറുപ്പ് എന്നിവരുടെ ഏക്കർ കണക്കിന് പച്ചക്കറിയും വാഴയും നശിച്ചു.
മിനി വിഹാറിൽ ശിവരാമന് മാത്രം 1400 ഏത്തവാഴയും അത്രത്തോളം തന്നെ കപ്പയും നശിച്ചു. തഴക്കര കുന്നം തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരിക്ക് 4000 വാഴയും പച്ചക്കറികളുമാണ് നഷ്ടപ്പെട്ടത്. ചെട്ടികുളങ്ങരയിൽ കണ്ണമംഗലം കോഴിപ്പാലം ആച്ചംവാതുക്കൽ പ്രദേശങ്ങളിലും ചെന്നിത്തലയിൽ തൃപ്പെരുന്തുറ മേഖലയിലും വ്യാപകമായി ഏത്തവാഴയും കുടിവാഴകളും പച്ചക്കറിയും നശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..