ആലപ്പുഴ
കനത്തമഴയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടും. കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശമുണ്ടായി. കുട്ടനാട് സന്ദർശനത്തിന് ശേഷം ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിശദമായ കണക്ക് വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാലാവസ്ഥ പ്രവചനം കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്‌തു. കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട്ടിൽനിന്ന് ജനങ്ങളെ മാറ്റി. പല സ്ഥലങ്ങളിലും മടവീഴ്‌ചയുണ്ടായി.
കൊയ്യാറായ നെല്ല് കിളിർത്തു. നഷ്‌ടപരിഹാര കണക്ക് ഉടൻ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ വിവിധ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. തോമസ് കെ തോമസ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..