മങ്കൊമ്പ്
കേരളത്തിൽ മിമിക്രിയെന്ന അനുകരണ കലയെ ജനകീയമാക്കിയ കിടങ്ങറ സുരേന്ദ്രന്റെ കലാജീവിതം അരനൂറ്റാണ്ട് പിന്നിടുന്നു. ഫിഗർ ഷോ എന്ന പേരിൽ പ്രസിദ്ധമായ മിമിക്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച് ശ്രദ്ധേയനായി.
1969ൽ അയ്യാസ്വാമി എന്ന സൈക്കിൾ യജ്ഞക്കാരന്റെ കൂടെയാണ് കലാജീവിതം തുടങ്ങിയത്. 1975നുശേഷം ഒരു വേദിയിൽത്തന്നെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാമേള തീയറ്റേഴ്സിന് തുടക്കമിട്ടു. മെഗാ ഷോകളുടെയും തുടക്കം കലാമേളയിൽനിന്നാണ്.
എൺപതുകളിൽ പ്രഫഷണൽ നാടകരംഗത്ത്. കൊല്ലം യൂണിവേഴ്സൽ, ചങ്ങനാശേരി ഗീഥാ, കോട്ടയം സമഷ്‌ടി തുടങ്ങി മുപ്പത്തിയഞ്ചോളം സമതികളിൽ പ്രധാന വേഷം. നാറാണത്ത് ഭ്രാന്തന്റെ ഏകാംഗാഭിനയം കിടങ്ങറയെ സാംസ്‌കാരിക ലോകത്ത് ശ്രദ്ധേയനാക്കി. ദൃശ്യമാധ്യമങ്ങളുടെ വരവോടെ കലാമേളയുടെ പ്രതാപകാലവും അവസാനിച്ചു. ഏതാനും സിനിമകളിലും സീരിയലുകളിലും ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്.
2019ൽ "ഇമ്മിണിവെട്ടം’ എന്ന ഹ്രസ്വചിത്രം നിർമിച്ച് മക്കൾ കലാമേള തിയറ്റേഴ്‌സിന് പുതുജീവൻ നൽകാൻ ശ്രമിച്ചു. കഥ, തിരക്കഥ, ക്യാമറ, സംവിധാനം എന്നിവ മൂത്ത മകൻ സുരേഷ് ചിത്രശാല. 75–-ാം വയസിൽ വിശ്രമജീവതം നയിക്കുകയാണ് കിടങ്ങറ സുരേന്ദ്രനിപ്പോൾ. കലാകാരിയായ ലക്ഷ്‌മിയാണ് ഭാര്യ. മറ്റുമക്കൾ: സുഭാഷ് ചിത്രശാല, സുനിത. മരുമക്കൾ: പ്രീന, മാലതി, മനോജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..