കായംകുളം
തീരദേശമേഖലയുടെ സമഗ്രവികസനത്തിന് കുതിപ്പേകുന്ന കൂട്ടുംവാതുക്കൽ കടവ് പാലമെന്ന നാടിന്റെ ചിരകാല സ്വപ്‍നം ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ വികസനത്തിലൂടെ യാഥാർഥ്യമാകുന്നു. ദേവികുളങ്ങര, ആറാട്ടുപുഴ, കണ്ടല്ലൂർ പഞ്ചായത്തുകളിലെയും കായംകുളം നഗരസഭയിലെയും ജനങ്ങൾക്ക് പ്രയോജനമാകുന്നതാണ് പാലം.
കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. കായലിന് സമീപമുള്ള മുന്നൂറോളം കുടുംബങ്ങൾക്കാണ് യാത്രാസൗകര്യം ഒരുങ്ങുന്നത്. ഇരുകരകളെയും ബന്ധിപ്പിച്ച് 300 മീറ്റർ നീളത്തിലാണ് പാലം. പൊതുമരാമത്തുവകുപ്പിൽനിന്ന് 40 കോടിരൂപ ചെലവഴിച്ചാണ് പാലം യാഥാർഥ്യമാക്കിയത്. രണ്ടുവരി ഗതാഗതത്തിനായി 7.50 മീറ്റർ വീതിയിലുള്ള കാര്യേജ് വേയും 1.50 മീറ്റർ വീതിയിൽ ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് വീതി. 26.00മീറ്റർ നീളമുള്ള ആറ് പ്രീ സ്ട്രെസ്ഡ് സ്‌പാനുകളും 12.50 മീറ്റർ വീതം നീളമുള്ള 11 ആർസിസി സ്‌പാനുകളും ഉൾപ്പെടെ 293.50 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുകരകളിലും 500 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്.
ജി സുധാകൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ സിപിഐ എമ്മും യു പ്രതിഭ എംഎൽഎയും നൽകിയ നിവേദനത്തെത്തുടർന്നാണ് പാലത്തിന് തുക അനുവദിച്ചതും കായംകുളം പൊഴിക്ക് സമീപം നിര്‍മാണം ആരംഭിച്ചതും. പാലം പൂര്‍ത്തിയായതോടെ ടൂറിസം വികസനത്തിനും സാധ്യത തെളിഞ്ഞു. സഞ്ചാരികളെ ആകർഷിക്കും വിധമാണ് രൂപകൽപ്പന. കായൽസൗന്ദര്യവും സൂര്യാസ്‌തമനവും ഒരേപോലെ ആസ്വദിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..