അമ്പലപ്പുഴ
അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി. പടിഞ്ഞാറെ നടപ്പന്തലിലെ റോഡിന്റെ പുനർനിർമാണത്തിന് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാണ് തുടങ്ങിയത്.
എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര വികസന പ്രവൃത്തി തുടങ്ങിയത്.
പടിഞ്ഞാറെ നടപ്പന്തലിലെ റോഡ് മഴ പെയ്‌താൽ വെള്ളക്കെട്ടായി മാറും. റോഡിന് ഇരുവശത്തെയുംവ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. ഇതിന് പരിഹാരം കാണണമെന്നതായിരുന്നു യോഗത്തിലെ പ്രഥമ ആവശ്യം. ഇത് പരിഗണിച്ച് റോഡിന്റെ ഉയരം വർധിപ്പിച്ച് ടൈൽ പാകും.
ഇരുവശങ്ങളിലും കാന നിർമിച്ച് നീരൊഴുക്ക് സുഗമമാക്കും. എം എൽ എ ഫണ്ടിൽ നിന്നോ, പൊതുമരാമത്ത് ഫണ്ടിൽ നിന്നോ ഇതിനായി പണം വകയിരുത്തുമെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. എസ്‌റ്റിമേറ്റ് നടപടി വേഗംപൂർത്തിയാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശംനൽകി. രണ്ടാഴ്‌ച മുമ്പാണ് ക്ഷേത്രത്തിലെ ഭട്ടതിരി മാളികയിൽ വിവിധസംഘടനകളെ വിളിച്ചുചേർത്ത് യോഗംചേർന്നത്.
ക്ഷേത്രത്തിന്റെ ഭാഗമായുള്ളതും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കൊട്ടാരങ്ങൾ, മാളിക എന്നിവയുടെ പുനർനിർമാണം, ടോയ്‌ലറ്റ് ബ്ലോക്ക്, പൊലീസ് എയ്ഡ് പോസ്‌റ്റ്, പാർക്കിങ് സൗകര്യങ്ങളുടെ വിപുലീകരണം, കുറഞ്ഞ നിരക്കിൽ ദിവസവാടകക്ക് ലഭിക്കുന്ന ഡോർമെറ്ററി, മുറികൾ, ദേവസ്വത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കുട്ടികളുടെ പാർക്ക്, തോടുകളുടെ ശുചീകരണം എന്നിവ നടപ്പാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു.
എംഎൽഎ ഫണ്ടിൽനിന്ന് ക്ഷേത്രവികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഫണ്ട് വിനിയോഗിക്കുമെന്ന് എംഎൽഎ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കാൻ തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..